തിരുവനന്തപുരം: സ്‌കൂളുകൾക്ക് യൂണിഫോം ഫണ്ട് അനുവദിക്കുന്നതിൽ അനാസ്ഥ തുടർന്ന് സംസ്ഥാന സർക്കാർ. അദ്ധ്യയന ആരംഭത്തിൽ ലഭിക്കേണ്ട തുക പല സ്‌കൂളുകൾക്കും ലഭിച്ചത് മാർച്ച് മാസത്തിലാണ്. സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധവുമായി അദ്ധ്യാപക സംഘടനകൾ രംഗത്തെത്തി.
2023 മേയ്- ജൂൺ മാസങ്ങളിൽ ലഭിക്കേണ്ട തുകയാണ് 2024 മാർച്ചിൽ അനുവദിച്ചത്. സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാതെ വന്നപ്പോൾ പല സ്‌കൂളുകളിലേയും അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്ന് തുക പിരിച്ച് വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങി നൽകി. പണം അനുവദിക്കാനായി നിരന്തരം നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് അദ്ധ്യയന ആരംഭത്തിൽ പാസാക്കേണ്ട തുകയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.
യുപി വിഭാഗത്തിലുള്ള കുട്ടികളുടെ യൂണിഫോമിനായുള്ള ഫണ്ടാണ് ഇപ്പോൾ അനുവദിച്ചത്. എന്നാൽ ഈ പണം കുട്ടികളുടെ അക്കൗണ്ടിലേക്കാണ് നേരിട്ട് പോകുന്നത്. പണം വിദ്യാർത്ഥികളോട് ചോദിച്ചു വാങ്ങുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ധ്യാപകരിൽ നിന്ന് പിരിച്ചെടുത്ത് വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങിയ ഇനത്തിൽ വൻ സാമ്പത്തിക നഷ്ടം സ്‌കൂളിനുണ്ടായിട്ടുണ്ടെന്നും അദ്ധ്യാപകർ പറഞ്ഞു. സംഭവത്തിൽ സർക്കാർ ഇനിയും അനാസ്ഥ തുടരരുതെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു.