പട്‌ന: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇൻഡി സഖ്യത്തിന് പ്രത്യേക അജണ്ടകളില്ലെന്ന് ഗിരിരാജ് സിംഗ് വിമർശിച്ചു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുക മാത്രമാണ് ഇൻഡി സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ഇൻഡി സഖ്യത്തിന് പ്രത്യേകിച്ച് അജണ്ടകളുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അവരുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്നത് മാത്രമാണ്. അതിനായാണ് അവർ നിരന്തരം ഒത്തുകൂടുന്നത്. പാവപ്പെട്ടവരായ സാധാരണക്കാരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പ്രധാനമന്ത്രി ഓരോ ദിവസവും ചിന്തിക്കുമ്പോൾ നരേന്ദ്രമോദിയെ എങ്ങനെയൊക്കെ അവഹേളിക്കാമെന്നത് മാത്രമാണ് ഇൻഡിസഖ്യം ലക്ഷ്യമിടുന്നത്. എന്നാൽ പ്രധാനമന്ത്രിയെ ഇതൊന്നും ബാധിക്കില്ല. അദ്ദേഹം ഇനിയും രാജ്യത്തെയും ഭാരതത്തിലെ ഓരോ പൗരന്മാരെയും സേവിക്കും”.- ഗിരിരാജ് സിംഗ് പറഞ്ഞു.
അഴിമതി നടത്തിയവരുടെ മുഖംമൂടി അഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഡൽഹിയിൽ കണ്ടത്. കെജ്‌രിവാൾ നടത്തിയ അഴിമതിക്കുള്ള ശിക്ഷയാണ് അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്നത്. ഇൻഡി സഖ്യത്തിന്റെ അവസ്ഥയും ഇതുതന്നെയാണ്. അഴിമതി, ദേശീയവിരുദ്ധതയുമാണ് ഇൻഡി സഖ്യവും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.