ജയ്പൂർ: പൂഞ്ചാലയിലെ ഭകർ ബസ്തിയിൽ പാകിസ്താൻ ഹിന്ദു അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പൗരത്വ ഭേദഗതി നിയമം ആരെയും വിഭജിക്കാനുള്ളതല്ലെന്നും രാജ്യത്തെ വിഭജിക്കാൻ ഉദ്ദേശിക്കുന്നത് കോൺഗ്രസാണെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ ചർച്ച ചെയ്യുമ്പോൾ എതിർത്തത് കോൺഗ്രസാണ്. രാജ്യത്തെ വിഭജിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. സിഎഎ ആരുടെയും പൗരത്വം എടുത്തുകളയാനുള്ളതല്ല എന്ന് കോൺഗ്രസ് മനസിലാക്കുന്നില്ല. സിഎഎയ്‌ക്കെതിരെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ട് ജയ്പൂരിൽ റാലി വരെ സംഘടിപ്പിച്ചു. വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ വിഭജിക്കാൻ കൂട്ട് നിന്നവരാണ് ഇപ്പോഴും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്.”- ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു.
പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മതത്തിന്റെ പേരിൽ കൊടിയ യാതനകൾ അനുഭവിച്ച് കുടിയേറി പാർത്ത നിരവധി വിഭാഗങ്ങളാണ് ചുറ്റുമുള്ളത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന തുടങ്ങി നിരവധി വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത് ബിജെപിയായിരുന്നു. പരിശ്രമങ്ങൾക്ക് ഫലം കണ്ടുവെന്നും സിഎഎ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വരാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിലും പാർട്ടി വിജയിക്കാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹപ്രകാരം തന്നെ ബിജെപി 400 സീറ്റുകളിൽ താമര വിരിയിക്കുമെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് വ്യക്തമാക്കി.