പത്തനംതിട്ട: അടൂരിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയുണ്ടായ അപകടത്തിൽ കാർ യാത്രക്കാരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റി കൊണ്ടുപോയതെന്നാണ് പൊലീസ് പറയുന്നത്.
തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അദ്ധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. സ്കൂളിലെ അദ്ധ്യാപകർക്കൊപ്പമായിരുന്നു അനുജ വിനോദയാത്രയ്ക്ക് പോയത്. മടങ്ങി വരുന്ന വഴി ഹാഷിം ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് അനുജയെ കാറിൽ കയറ്റികൊണ്ട് പോയത്.
കാർ അമിതവേഗതയിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അമിത വേഗതയിലെത്തിയ കാർ ലോറിയിൽ ഇടിപ്പിച്ചതായും സംശയം നിലനിൽക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എംസി റോഡിൽ പട്ടാഴിമുക്കിലാണ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. രണ്ടുപേരും അപകടം നടന്നയുടൻ മരിച്ചിരുന്നു.