തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ച സംഭവത്തിൽ, ഗവർണർ പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമുണ്ടെന്ന് പിതാവ് ജയപ്രകാശ്. പുതുതായി നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച് സർക്കാരിന് അറിവില്ലായിരുന്നുവെന്നും ഇതേ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുമായിരുന്നുവെന്നും സിദ്ധാർത്ഥിന്റെ പിതാവ് ആരോപിച്ചു.
പുതിയ അന്വേഷണ സമിതി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവരെ മുഴുവൻ പുറത്തുകൊണ്ടുവരും. അന്വേഷണ കമ്മീഷനാകുമ്പോൾ അഴിമതിയടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടാവും. ഇതുകൊണ്ടായിരിക്കും ഗവർണർ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നും സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു. സിബിഐ അന്വേഷണം സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ജയപ്രകാശിന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഗവർണർ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഹൈക്കോടതി മുൻ ജഡ്ജി എ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല.
അതേസമയം പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പുതുതായി ചുമതലയേറ്റ വൈസ് ചാൻസിലർ കെഎസ് അനിൽ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി പിതാവുമായി സംസാരിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ തനിക്ക് ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്യാമെന്നും അന്വേഷണത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.