അമൃത്സർ: പഞ്ചാബിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അമൃത്‌സർ ജില്ലയിലെ നാഗാലംബ് വില്ലേജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പ്രദേശത്ത് വൻ തോതിൽ ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പ്രതികളെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ബിഎസ്എഫ് സൈനികർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. 1.140കിലോ ഗ്രാം ഭാരമുള്ള ഹെറോയിൻ അടങ്ങിയ പാക്കറ്റാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം അമൃത്സറിലെ ദൗക്ക് ഗ്രാമത്തിന് സമീപത്ത് നിന്നും അതിർത്തി സുരക്ഷാ സേന മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഡ്രോൺ വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ സേന ഡ്രോൺ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ദൗക്ക് ഗ്രാമത്തിന് സമീപമുള്ള കൃഷിയിടത്തിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്.
കഴിഞ്ഞ ബുധനാഴ്ചയും തരൺ ജില്ലയുടെ അതിർത്തി പ്രദേശമായ നൗഷേര ഗ്രാമത്തിന് സമീപത്ത് നിന്നും ബിഎസ്എഫ് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. സൈനികരെ കണ്ടതോടെ ലഹരികടത്ത് സംഘം സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചില്ല. സ്ഥലത്ത് നിന്നും ഹെറോയിൻ അടങ്ങിയ പാക്കറ്റും ഒരു മോട്ടോർ സൈക്കിളും രണ്ട് മൊബൈൽ ഫോണുകളും സൈനികർ കണ്ടെടുത്തു.