ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 79,000 പരാതികളെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷന്റെ cVigil ആപ്പ് മുഖേനയാണ് പരാതികൾ ലഭിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെ cVigil ആപ്ലിക്കേഷൻ വഴി ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു.
ലഭിച്ച പരാതികളിൽ 99 ശതമാനവും പരിഹരിച്ച് കഴിഞ്ഞു. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിലാണ് 89 ശതമാനം പരാതികളും പരിഹരിച്ചത്. അനധികൃത ബാനറുകളും ഹോർഡിംഗുകളും കെട്ടിപ്പൊക്കിയെന്ന് കാണിച്ചാണ് 58,500 പരാതികളും ലഭിച്ചതെന്ന് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനായി ജനങ്ങൾക്ക് പണവും സമ്മാനങ്ങളും മദ്യവും വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടി 1,400 പരാതികൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സംവിധാനമാണ് cVIGIL മൊബൈൽ ആപ്പ്. ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ കൺട്രോൾ റൂമുമായും റിട്ടേണിംഗ് ഓഫീസർമാരുമായും ജനങ്ങളെ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു. പേര് രേഖപ്പെടുത്താതെയും (anonymously) ആപ്പ് മുഖേന പരാതി നൽകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മാർച്ച് 16-നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 19ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ജൂൺ നാലിന് വോട്ടെണ്ണൽ നടക്കുന്നതോട് കൂടിയാണ് അവസാനിക്കുക.