ലക്നൗ: സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. മരിച്ചവരെല്ലാം കുടുംബാംഗങ്ങളാണ്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണം തയ്യാറാക്കുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
സ്ഫോടനത്തിൽ വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അതേസമയം, സിലിണ്ടർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.