യുവർ-ഫെല്ലോ-അറബ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ യൂട്യൂബർ അഡിസൺ പിയേറെ മാലൂഫിനെ ഹെയ്തിയിൽ വച്ച് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം ഡോളർ മോചനദ്രവ്യമാണ് ഗുണ്ടകൾ ആവശ്യപ്പെട്ടിരിക്കുന്നത്. 4 ലക്ഷം ഡോളർ ഇതിനോടകം കൈമാറിക്കഴിഞ്ഞുവെന്നാണ് വിവരം.
ജോർജിയ അടിസ്ഥാനമായി പ്രവർത്തിക്കുന്ന യൂട്യൂബറാണ് യുവർ-ഫെല്ലോ-അറബ്. ഹെയ്തിയിൽ ആഭ്യന്തര സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഇതിനെക്കുറിച്ച് യൂട്യൂബ് ചാനലിന് വേണ്ടി വീഡിയോ പകർത്താനാൻ പോയതായിരുന്നു മാലൂഫ്. ഹെയ്തിലെത്തിയ ഇയാൾ അവിടുത്തെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ജിമ്മി ‘ബാർബിക്യൂ’ ചെറിസിയറുടെ ഇന്റർവ്യൂ എടുക്കാൻ ശ്രമം നടത്തി. എന്നാൽ ഹെയ്തിലെത്തി 24 മണിക്കൂറിനകം തന്നെ മാലൂഫിനെയും ഡ്രൈവറെയും മറ്റൊരു ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. 400 മാവോസോ സംഘത്തിലുള്ളവരാണ് യൂട്യൂബറെ തട്ടിക്കൊണ്ടുപോയത്. മാർച്ച് 14നായിരുന്നു സംഭവം. മാലൂഫിനെ തടവിലാക്കിയ വിവരം രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിട്ടായിരുന്നു രണ്ടാഴ്ചയോളം ഇക്കാര്യം പുറംലോകമറിയാതിരുന്നത്.
യൂട്യൂബിൽ 1.4 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് മാലൂഫിനുള്ളത്. വിനോദസഞ്ചാര യോഗ്യമല്ലാത്ത, പൊതുവെ അപകടകരമായ മേഖലകളിലേക്ക് കടന്നുചെല്ലുന്ന കാഴ്ചകളാണ് മാലൂഫിന്റെ യൂട്യൂബ് ചാനലിന്റെ പ്രധാന ഉള്ളടക്കം. ഇനി രണ്ട് ലക്ഷം ഡോളർ കൂടി നൽകിയാൽ മാത്രമേ മാലൂഫിനെ മോചിപ്പിക്കൂവെന്ന് തട്ടിക്കൊണ്ടുപോയ സംഘം വ്യക്തമാക്കിയിരിക്കുകയാണ്.