ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച ഭാരതരത്‌ന സമ്മാനിക്കും. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന സമ്മാനിക്കാൻ എൽകെ അദ്വാനിയുടെ വസതിയിൽ രാഷ്‌ട്രപതി എത്തുമെന്നാണ് റിപ്പോർട്ട്. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
എൽ.കെ അദ്വാനിജിക്ക് ഭാരതരത്ന നൽകി ആദരിക്കുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. താഴേത്തട്ടിൽ നിന്ന് തുടങ്ങിയ രാഷ്‌ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയിൽ രാഷ്‌ട്രത്തെ സേവിക്കുന്നത് വരെ തുടർന്നു. ആഭ്യന്തര മന്ത്രി, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭവനകൾ വളരെ വലുതാണ്. പാർലമെൻ്ററി കാര്യങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലത്തും മാതൃകാപരവും ഉൾക്കാഴ്ചകൾ നൽകുന്നതുമാണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
1927 നവംബർ 8-ന് ഇന്നത്തെ പാകിസ്താനിലെ കറാച്ചിയിൽ ജനിച്ച അദ്വാനി, ഭാരതീയ ജനതാ പാർട്ടിയുടെ തുടക്കം മുതൽ ഏറ്റവും കൂടുതൽ കാലം അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിത്വമാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ട പാർലമെന്ററി ജീവിതത്തിൽ, ആദ്യം ആഭ്യന്തര മന്ത്രിയായും അടൽ ബിഹാരി വാജ്‌പേയിയുടെ (1999-2004) മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിരുന്നു.