കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്ത് ഇഡി. സന്ദേശ്ഖാലി ബലാത്സംഗ കേസിലെ മുഖ്യ പ്രതിയായ ഇയാളെ ബാസിർഹട്ട് ജയിലിൽ എത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ഇഡിയുടെ അറസ്റ്റ്. ബസിർഹട്ട് സബ് ഡിവിഷണൽ കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇഡി ഇയാളെ ചോദ്യം ചെയ്തത്. ജയിലിൽ വച്ച് നാല് മണിക്കൂറോളം ആയിരുന്നു ചോദ്യം ചെയ്യൽ.
റേഷൻ വിതരണത്തിലെ അഴിമതിയിൽ സംസ്ഥാനത്തെ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ 2023 ഒക്ടോബറിൽ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്. ഇതിന് പിന്നാലെ ജനുവരി അഞ്ചിന് ഷെയ്ഖ് ഷാജഹാന്റെ വീട്ടിൽ പരിശോധനയ്‌ക്ക് ഇഡി ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളുടെ അനുയായികൾ സംഘടിച്ച് അക്രമം നടത്തുകയായിരുന്നു. തുടർന്ന് 55 ദിവസം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ഈ കേസിൽ ഇയാളുടെ സഹോദരങ്ങളും പ്രതികളാണ്.
സന്ദേശ്ഖാലി ലൈംഗികാതിക്രമ കേസിൽ കഴിഞ്ഞ മാസമായിരുന്നു ഷെയ്ഖ് ഷാജഹാൻ അറസ്റ്റിലായത്. നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഏറെ നാളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാന പ്രതിയായ ടിഎംസി നേതാവിനെ പോലീസ് പിടികൂടിയത്. മത്സ്യകൃഷി ഫാമുകൾ തുടങ്ങാനെന്ന പേരിൽ പ്രദേശത്ത് വലിയ തോതിൽ ഭൂമി കൈവശപ്പെടുത്തിയതായും ഷെയ്ഖ് ഷാജഹാനെതിരെ ആരോപണം ഉണ്ട്. കുറഞ്ഞ വിലയ്‌ക്ക് ഭീഷണിപ്പെടുത്തി ഭൂമി വാങ്ങുകയായിരുന്നു രീതി.