പാറ്റ്ന: പങ്കാളിയെ ഭൂതം അല്ലെങ്കിൽ പിശാച് എന്ന് വിളിക്കുന്നത് ക്രൂരതയായി കണക്കാൻ കഴിയില്ലെന്ന് പാറ്റ്ന ഹൈക്കോടതി. ശിഥിലമായ വൈവാഹിക ബന്ധങ്ങളിൽ, ഭാര്യാഭർത്താക്കന്മാർ പരസ്പരം മോശമായ ഭാഷയിൽ പരസ്പരം അധിക്ഷേപിക്കുന്ന സംഭവങ്ങൾ ക്രൂരതയുടെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ബിബേക് ചൗധരി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഝാർഖണ്ഡ് സ്വദേശികളായ സഹദേവോ ഗുപ്തയും മകൻ നരേഷ് കുമാർ ഗുപ്തയും നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. സ്ത്രീധനക്കേസിലെ ബിഹാറിലെ നളന്ദ ജില്ലാകോടതി യുടെ ശിക്ഷ ചോദ്യം ചെയ്ത് കൊണ്ടാണ് ഇവർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
സ്ത്രീധനത്തിനുവേണ്ടി ഉപദ്രവിച്ചെന്നു ചൂണ്ടിക്കാട്ടി നരേഷ് കുമാറിന്റെ ഭാര്യ നൽകിയ പരാതിയിൽ ഇരുവരെയും കീഴ്ക്കോടതി ശിക്ഷിച്ചിരുന്നു. 1994-ലാണ് കേസ് ഫയൽചെയ്തത്. ഇതിൽ സഹദേവോക്കും നരേഷ് കുമാറിനും ഒരു വർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ശിക്ഷാവിധിയെ ചോദ്യം ചെയ്ത് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടയിൽ ദമ്പതികൾക്ക് വിവാഹനമോചനവും അനുവദിക്കപ്പെട്ടു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീയെ ഭർത്താവ് ഭൂതം എന്നും പിശാച് എന്നും വിളിക്കുന്നത് ക്രൂരതയുടെ പരിധിയിൽ വരുമെന്നാണ് സ്ത്രീയുടെ അഭിഭാഷകൻ വാദത്തനിടയിൽ ഉന്നയിച്ചത്.