ആലപ്പുഴ ; പുറക്കാട് തീരത്ത് വീണ്ടും കടല്‍ ഉൾവലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടൽ ഉൾവലിയുന്നത്. തീരത്ത് നിന്ന് 25 മീററോളം പടിഞ്ഞാറ് ഭാഗം വരെ ചെളിയടിഞ്ഞു .ഇന്ന് രാവിലെ മുതലാണ് കടൽ ഉൾവലിയുന്ന പ്രതിഭാസം ദൃശ്യമായത്.
ഏകദേശം 30 മീറ്ററോളം വീതിയിലാണ് കടൽ ഉൾവലിയുകയും ചെളി അടിയുകയും ചെയ്തത്. നേരത്തെ പുറക്കാട് തീരത്ത് 50 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞ് ചെളിത്തട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ക്ക് തീരത്തടുക്കാന്‍ സാധിച്ചിരുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കടല്‍ പൂര്‍വസ്ഥിതിയിലേക്ക് മാറുകയും ചെയ്തു.
ഇന്ന് കടൽ ഉൾവലിഞ്ഞ് ചെളി രൂപം കൊണ്ടതിനാൽ ചില വള്ളങ്ങൾ തോട്ടപ്പള്ളി തീരത്ത് അടുത്തു. നേരത്തെ കടൽ ഉൾവലിഞ്ഞപ്പോൾ ‘റോസ്ബി വേവ്’ കാരണമാകാമെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. അന്തരീക്ഷത്തിലെയും കടലിലെയും താപനില ഉയർന്നു നിൽക്കുന്ന സമയത്ത് വേലിയിറക്കം ഉണ്ടാകുമ്പോൾ ഇങ്ങനെ കടൽ ഉൾവലിയുന്നത് കാണാറുണ്ടെന്ന് വിദഗ്ധർ പറഞ്ഞിരുന്നു.
2004 ൽ സൂനാമി ഉണ്ടായപ്പോൾ കടൽ ഉൾവലിഞ്ഞു നിന്ന ശേഷം തിരമാലകൾ ശക്തമായി ആഞ്ഞടിച്ചതിന്റെ ഓർമകൾ ഉള്ളതുകൊണ്ട് മൽസ്യത്തൊഴിലാളികൾക്ക് ആശങ്കകളുണ്ട്.