തിരുവനന്തപുരം: യുജിസി ഉത്തരവ് ലംഘിച്ച് എംജി സർവകലാശാല പിഎച്ച്ഡി പ്രവേശനത്തിന് പരീക്ഷ നടത്തിയെന്ന് കാട്ടി ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മറ്റിയാണ് പരാതി സമർപ്പിച്ചത്. പിഎച്ച്ഡി പ്രവേശന പരീക്ഷ ദേശീയ തലത്തിൽ ഏകീകരിച്ച് യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ എംജി സർവകലാശാല വീഴ്ച വരുത്തിയെന്നാണ് പരാതി.
വിവിധ സ്ഥാപനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷകൾ പ്രവേശന നടപടികളിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയത്. നെറ്റ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ജെആർഎഫ് നൽകി ഗവേഷണത്തിന് ആവശ്യമായ ഫണ്ടും അസിസ്റ്റന്റ് പ്രൊഫസറാകുന്നതിനുള്ള യോഗ്യതയും നൽകുന്നു. ഇതിന് ശേഷമുള്ള മാർക്ക് സ്‌കോർ ചെയ്യുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസർ ആകുന്നതിനുള്ള യോഗ്യതയും പിഎച്ച്ഡി പ്രവേശനത്തിന് അവസരവും ലഭിക്കും.
എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് മൂന്നാം വിഭാഗത്തിന് നെറ്റ് യോഗ്യത നൽകി പിഎച്ച്ഡി പ്രവേശനത്തിന് മാത്രം അവസരം നൽകുന്നതാണ് രീതി.ഗവേഷണ സ്ഥാപനങ്ങളിൽ പ്രവേശന പരീക്ഷ നടത്തുന്നത് മിക്ക സാഹചര്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പ്രത്യേക പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തരുതെന്ന് യുജിസി അടുത്തിടെ വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ രീതി അനുസരിച്ച് യുജിസി നടത്തുന്ന ദേശീയതല പരീക്ഷയുടെ സ്‌കോർ മാനദണ്ഡം അനുസരിച്ചാകണം ഗവേഷകർക്ക് പിഎച്ച്ഡിക്ക് പ്രവേശനം നൽകേണ്ടത്. എഴുത്ത് പരീക്ഷയുടെ സ്‌കോറിനൊപ്പം 30 ശതമാനം മാർക്ക് അഭിമുഖത്തിന് നൽകിയാകണം അന്തിമ റാങ്ക് പട്ടിക തയാറാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
ഇത് കാറ്റിൽപറത്തി കഴിഞ്ഞ ദിവസം എംജി സർവകലാശാല വിജ്ഞാപനം പുറത്തു വിട്ടിരുന്നു. സർവകലാശാലയിലും അംഗീകൃത ഗവേഷണ സെന്ററുകളിലുമായി 1,544 ഒഴിവുകളിലേക്കാണ് പ്രവേശന പരീക്ഷയ്‌ക്ക് ഒരുങ്ങിയത്.