ഹാലാസ്യനാഥനായ മഹേശ്വരൻ ഒരു ശിവ ഭക്തനായ ബ്രാഹ്മണന് ശ്ലോകം എഴുതിക്കൊടുക്കുകയും സുഖജീവിതം നയിക്കുവാൻ അവസരം ഉണ്ടാക്കുകയും ചെയ്ത ലീലയാണ് ഇത്. ശിവ ഭക്തനായ “വംശ ശേഖരപാണ്ഡ്യൻ” നീതിയോട് കൂടി അനേകകാലം രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ കാലശേഷം പുത്രനായ വംശ ചൂഡാമണി രാജ്യഭരണം നിർവഹിച്ചു. കാരുണ്യം കവിത്വം ധനം സൈന്യം എന്നിവ ഉണ്ടായിരുന്ന ഒരു ഉത്തമ രാജാവായിരുന്ന അദ്ദേഹം ഹാലാസ്യനാഥനെ മനസ്സിൽക്കണ്ടു കൊണ്ട് അദ്ദേഹം രാജ്യപരിപാലനം നടത്തി.
ഫലപുഷ്പാദികൾ ഉള്ള ചമ്പക വൃക്ഷങ്ങളും വില്വ വൃക്ഷങ്ങളും മുല്ല, പിച്ചി തുടങ്ങിയ ലതകളും ഉള്ള ഒരു പൂന്തോട്ടം രാജാവ് നിർമ്മിച്ചു. അതിൽ നിന്ന് പൂക്കൾ ശേഖരിച്ച് നിത്യവും ഭഗവാനെ പൂജിച്ചു. ചൈത്ര മാസത്തിലെ പൗർണമിയും ചിത്തിര നക്ഷത്രവും ചേർന്ന പുണ്യ ദിനത്തിൽ രാജാവ് നെയ്യ്, തൈര് എന്നിവയാൽ സുന്ദരേശനെ അഭിഷേകം ചെയ്തു. കുങ്കുമം, കസ്തൂരി, ചന്ദനം, തുടങ്ങിയവ കൊണ്ട് സുന്ദരേശ്വര ലിംഗത്തെയും പീഠത്തെയും ആലേപനം ചെയ്തു. ലിംഗത്തെ ചമ്പകപ്പൂക്കളാൽ മൂടി ധൂപ – ദീപാദികളാൽ പൂജിച്ചു. അതിനുശേഷം പ്രദക്ഷിണം വെച്ച് നമസ്കരിച്ച്, എഴുന്നേറ്റ് നോക്കിയപ്പോൾ സുന്ദരേശ ലിംഗത്തിന്റെ സൗന്ദര്യം വർദ്ധിച്ചതായി തോന്നി. അപ്പോൾ ചമ്പകസുന്ദരൻ എന്ന നാമം ആ ലിംഗത്തിൽ വിളങ്ങുന്ന ഭഗവാന് നൽകി. ചമ്പകപ്പൂക്കൾ കൊണ്ട് പൂജിച്ച രാജാവ് ചമ്പക പാണ്ഡ്യൻ എന്നറിയപ്പെട്ടു.
ഒരു ദിവസം രാജാവ് മാളികയിൽ പത്നിയോടൊപ്പം മധുരാപുരിയുടെ മനോഹരമായ സൗന്ദര്യം ആസ്വദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അപ്പോൾ അവിടെ സുഗന്ധം വ്യാപിച്ചു. ആ ആ സുഗന്ധം കാന്തയുടെ മുടിയിൽ നിന്നാണോ ഉദ്യാനത്തിലെ പുഷ്പങ്ങളിൽ നിന്നാണോ എന്ന് അറിയുവാനുള്ള ആഗ്രഹം രാജാവിന് ഉണ്ടായി. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു സ്വർണക്കിഴി സംഘമണ്ഡപത്തിന്റെ സമീപം കെട്ടിയിട്ടു. അനന്തരം സംഘകവികളോട് ഇങ്ങനെ പറഞ്ഞു, എന്റെ ചിന്തയ്‌ക്ക് തുല്യമായ ശ്ലോകം രചിക്കുന്ന ആൾക്ക് ഞാൻ ഇത് നൽകും. രാജാവ് അറിയിച്ചു.
അവർ എഴുതിയ കവിതകൾ തന്റെ ചിന്തയ്‌ക്ക് തുല്യമായി രാജാവിന് തോന്നിയില്ല. അവകാശികൾ ഇല്ലാത്ത സ്വർണക്കിഴി അവിടെ തന്നെ നിലയുറപ്പിച്ചു. ഒരു ദിവസം ശിവ ഭക്തനായ ഒരു ബ്രാഹ്മണൻ ഹാലാസ്യത്തിൽ എത്തി. തർക്കാദിശാസ്ത്രങ്ങളിൽ സമർത്ഥനും ശൈവ സിദ്ധാന്തത്തിൽ നിപുണനുമായ യുവബ്രാഹ്മണന്റെ നാമം സുന്ദരനാഥൻ എന്നായിരുന്നു. അദ്ദേഹം ഭഗവാന്റെ സന്നിധിയിൽ എത്തി ദർശനം നടത്തിയതിനുശേഷം ഇങ്ങനെ അപേക്ഷിച്ചു..
“നാഥാ എന്റെ മാതാപിതാക്കൾ ബാല്യത്തിൽ തന്നെ മരിച്ചുപോയി. എനിക്ക് വിവാഹ പ്രായവും കഴിഞ്ഞു. ഉറ്റ ബന്ധുക്കളും ധനശേഷിയും ഇല്ല. അങ്ങാണ് എന്റെ ആശ്രയം. കർമ്മം കൊണ്ടും മനസ്സുകൊണ്ട് വാക്കുകൊണ്ടും ഞാൻ നിത്യവും അങ്ങനെ തന്നെ ഭജിക്കുന്നു. ഭഗവാനെ എന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കേണമേ”.
ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോൾ സുന്ദരേശ ഭഗവാൻ ഒരു കവിയുടെ സുന്ദര രൂപം സ്വീകരിച്ചുകൊണ്ട് രാജാവ് ആഗ്രഹിച്ചത് പോലെയുള്ള ഒരു ശ്ലോകം ചൊല്ലി. അതിന്റെ അർത്ഥം ഇതായിരുന്നു
“അല്ലയോ വണ്ടേ സകല പുഷ്പങ്ങളുടെയും ഗന്ധം നിനക്കറിയാമല്ലോ.? പത്നിയുടെ കേശ ഗന്ധത്തോട് തുല്യമായ ഗന്ധം ഏതാണെന്ന് പറയുക.!!”
ഈ ശ്ലോകം യുവ ബ്രാഹ്മണന് നൽകി. അതിനുശേഷം ഇങ്ങനെ പറഞ്ഞു, ”
“ഈ ശ്ലോകം സംഘ കവികളെ കാണിച്ചതിനു ശേഷം രാജ സമക്ഷം ചെന്ന് ഈ ശ്ലോകം ചൊല്ലുക”. സുന്ദരനാഥ ബ്രാഹ്മണൻ ശ്ലോകം എഴുതിയ പത്രം വാങ്ങി പ്രണമിക്കുകയും സംഘകവികളെ കാണിക്കുകയും ചെയ്തു.
അത് വായിച്ചപ്പോൾ അത്ഭുതപ്പെട്ട കവികൾ യുവ ബ്രാഹ്മണ കവിയെയും കൂട്ടിക്കൊണ്ട് രാജാവിന്റെ സമീപം എത്തി. ശ്ലോകം കണ്ടപ്പോൾ രാജാവ് അതീവ സന്തുഷ്ടനായി അവിടെ സൂക്ഷിച്ചിരുന്ന സ്വർണക്കിഴി അദ്ദേഹത്തിന് സമ്മാനമായി നൽകി. സുന്ദരനാഥൻ അത് സ്വീകരിച്ചപ്പോൾ ദോഷൈകദൃക്കായ നൽക്കീരൻ ആ ശ്ലോകത്തിൽ ദോഷമുണ്ടെന്ന് പറഞ്ഞു. ഉടനെ ബ്രാഹ്മണൻ ഹാലാസ്യ നാഥനെ സ്മരിച്ചു. കാരുണ്യമൂർത്തിയായ ഭഗവാൻ ഒരു കവിയുടെ മനോഹരമായ രൂപം സ്വീകരിച്ച് സംഘമണ്ഡപത്തിൽ എത്തി അനന്തരം പ്രൗഢഗംഭീരമായ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അരങ്ങേറി.
കവിരൂപം കൈക്കൊണ്ട സുന്ദരേശ ഭഗവാനും നൽക്കീരനും തമ്മിൽ നടത്തിയ വാഗ്വാദത്തിനൊടുവിൽ, നൽക്കീരൻ ചില നിന്ദ്യമായ വാക്കുകൾ പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ മഹേശ്വരൻ കോപത്തോടുകൂടി നെറ്റിയിലെ തൃക്കണ്ണ് അല്പം തുറന്നു. ഭഗവാന്റെ നേത്രാഗ്നിയിൽ നിന്നുള്ള ചൂടേറ്റ് വിലപിച്ചുകൊണ്ട് ജലം അന്വേഷിച്ച് നൽക്കീരൻ ഹേമ പത്മാകാരത്തിൽ ചാടി. കവി രൂപം സ്വീകരിച്ച മഹേശ്വരൻ അതോടെ അപ്രത്യക്ഷനായി.സുന്ദരനാഥ ബ്രാഹ്മണൻ തനിക്ക് ലഭിച്ച സ്വർണക്കിഴി ഉപയോഗിച്ച് സാമ്പത്തിക വിഷമങ്ങൾ പരിഹരിച്ചു. വിവാഹിതനായി ഗൃഹസ്ഥ ജീവിതം നയിച്ചു.
അടുത്തത് ഹാലാസ്യമഹാത്മ്യം 53 – നല്‍ക്കീരാനുഗ്രഹം
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/