പത്തനംതിട്ട: അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി 2016ൽ ഭരണത്തിലേറിയ ഇടതുമുന്നണി സർക്കാർ തുടർഭരണത്തിൽ പോലും വാക്ക് പാലിക്കാതെ വഞ്ചിച്ചുവെന്ന് എൻ.ജി.ഒ. സംഘ്. സർക്കാർ ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളെല്ലാം കവർന്നെടുത്തും, ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള കുടിശ്ശിക എന്നിവ സമയബന്ധിതമായി അനുവദിക്കാതെ തടഞ്ഞ് വയ്‌ക്കുകയും, ശമ്പളം പോലും യഥാസമയം നൽകാതെ അവഗണിക്കുകയുമാണെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു.
സർക്കാരിന്റെ ദ്രോഹ നടപടികൾക്കൊപ്പം നിൽക്കുന്ന ഇടതു സംഘടനകളുടെ അടിമത്ത മനോഭാവം സർവ്വീസ് മേഖലയെ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. എൻ.ടി.യു. ജില്ലാ പ്രസിഡന്റ് അനിത ജി. നായർ, എൻ.ജി.ഒ. സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി.സി. സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. ജി. അശോക് കുമാർ, ആർ. ആരതി, അനുപമ അരവിന്ദ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ പി. ആർ. രമേശ്, എൻ. ജി. ഹരീന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ. രതീഷ്, ഡി. ഡിജിൻ, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് പി.എം. സന്ധ്യ, ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ, ജോയിന്റ് സെക്രട്ടറിമാരായ വി.പി. വിദ്യ, നിഷ എൻ.ആർ. എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ജി. അനീഷ് സ്വാഗതവും ജില്ലാ ട്രഷറർ എം. രാജേഷ് നന്ദിയും പറഞ്ഞു.