ന്യൂഡൽഹി : പ്രതിരോധ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,000 കോടി കവിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ പ്രതിരോധ കയറ്റുമതിയിൽ ഉണ്ടായ പുതിയ റെക്കോർഡാണിത് . രാജ്യത്തിന്റെ വൻ വിജയമാണിതെന്ന് , പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഉത്പ്പന്നങ്ങൾ 84 രാജ്യങ്ങൾക്ക് വിൽക്കുന്നുണ്ടെന്നും , ഈ സാമ്പത്തിക വർഷം മാത്രം 32.5 ശതമാനം വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു.
‘ ഇന്ത്യൻ പ്രതിരോധ കയറ്റുമതി അഭൂതപൂർവമായ ഉയരത്തിലെത്തിയെന്ന് നിങ്ങളെ എല്ലാവരെയും അറിയിക്കുന്നതിൽ സന്തോഷമുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21000 കോടി എന്ന കണക്ക് കടന്നു! “ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2023-24 സാമ്പത്തിക വർഷത്തിൽ 21,083 കോടി രൂപയായി ഉയർന്നു, ഇത് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 32.5% കൂടുതലാണ് ‘ – രാജ്നാഥ് സിംഗ് കുറിച്ചു.
നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകികൊണ്ട് അദ്ദേഹം മറ്റൊരു ട്വീറ്റും ചെയ്തു . “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം നിരവധി സംരംഭങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. സ്വകാര്യ മേഖലയും ഡിപിഎസ്‌യുവും ഉൾപ്പെടെയുള്ള നമ്മുടെ പ്രതിരോധ വ്യവസായങ്ങൾ സമീപ വർഷങ്ങളിൽ പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു. പ്രതിരോധ കയറ്റുമതിയിൽ ഒരു പുതിയ നാഴികക്കല്ല് കടന്നതിന് എല്ലാ പങ്കാളികൾക്കും അഭിനന്ദനങ്ങൾ.“ എന്നും അദ്ദേഹം കുറിച്ചു.
പ്രതിരോധ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കുക മാത്രമല്ല, സാങ്കേതിക നവീകരണത്തിനുള്ള സൗകര്യങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് സർക്കാർ-സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പ്രോത്സാഹജനകമായ അന്തരീക്ഷം സൃഷ്ടിച്ചു.
ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയുടെ വിജയം യാഥാർത്ഥ്യമാക്കുന്നതിൽ 50 ഓളം ഇന്ത്യൻ കമ്പനികൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.കാര്യക്ഷമതയിലും ഗുണമേന്മയിലും പ്രത്യേക ശ്രദ്ധ ചെലുത്തി, ഈ കമ്പനികൾ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വിശ്വസനീയമായ വിതരണക്കാരായി ലോക വേദിയിൽ നിലയുറപ്പിച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇറ്റലി, മാലദ്വീപ്, ശ്രീലങ്ക, റഷ്യ, യുഎഇ, പോളണ്ട്, ഫിലിപ്പീൻസ്, സൗദി അറേബ്യ, ഈജിപ്ത്, ഇസ്രായേൽ, സ്പെയിൻ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യ പ്രതിരോധ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ന് ഇന്ത്യയുടെ പ്രതിരോധ ഉത്പന്നങ്ങൾ ആവശ്യപ്പെട്ട് പല രാജ്യങ്ങളും മുന്നോട്ട് വരുന്നുണ്ട്.