കെട്ടിട നിർമ്മാണത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മണൽ. നിർമ്മാണ മേഖലയിൽ മാത്രം ലോകമെമ്പാടും പ്രതിവർഷം 40-50 ബില്യൺ ടൺ മണൽ ആവശ്യമായി വരുന്നുണ്ട്. കെട്ടിട നിർമ്മാണത്തിന് ആവശ്യമായ കോൺക്രീറ്റിൽ സാധാരണയായി 25 ശതമാനവും ഉപയോഗിക്കുന്നത് മണലാണ്.
കടൽത്തീരങ്ങളും മരുഭൂമികളും പുഴകളും ഇത്രയധികം ഉണ്ടെങ്കിലും മണലിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc). പ്രകൃതിദത്ത മണലിന് ബദലായി ഉപയോഗിക്കാൻ കഴിയുന്ന മണലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മണൽ ക്ഷാമം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു കണ്ടെത്തൽ.
വ്യാവസായിക മാലിന്യങ്ങൾ പുറത്തള്ളുന്ന വാതകങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡിനെ വേർത്തിരിച്ചെടുത്ത് പര്യവേക്ഷണം നടത്തുകയാണ് IISc-യിലെ സെൻ്റർ ഫോർ സസ്റ്റൈനബിൾ ടെക്‌നോളജിസിലെ (CST) സംഘം. മണ്ണ് കുഴിച്ചെടുത്ത് വ്യവസായിക മാലിന്യങ്ങളും കാർബൺ ഡൈ ഓക്സൈഡും ചേർത്ത് മണലിന് ബദൽ നിർമ്മിച്ചെടുക്കുകയും ചെയ്തു. നിർമ്മാണ സാമഗ്രികൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ലഘൂകരിക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ബദൽ സഹായിക്കുമെന്ന് IISc പ്രസ്താവനയിൽ പറഞ്ഞു.
അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്‌ക്കുന്ന ഡീകാർബണൈസേഷനെ ത്വരിതപ്പെടുത്താനും കാർബൺ രഹിത ഭാരതം കെട്ടിപ്പടുത്തുന്നതിനും പുത്തൻ കണ്ടെത്തൽ സഹായിക്കുമെന്ന് കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ച അസിസ്റ്റൻ്റ് പ്രൊഫസർ സൗരദീപ് ഗുപ്ത വ്യക്തമാക്കുന്നു. കള്ളിമണ്ണിന്റെ ദൃഢത വർദ്ധിപ്പിക്കുന്നതിനും ഈ ബദൽ സഹായിക്കുന്നു. കളിമണ്ണിൽ കാർബൺ ഡൈ ഓക്സൈഡ് കുത്തിവയ്‌ക്കുന്നത് സിമന്റും കുമ്മായവും കൂടുതൽ ഉറപ്പുള്ളതാക്കുന്നു. മൊത്തത്തിലുള്ള ഉറപ്പിനെ സഹായിക്കാൻ കാർബണിന് സാധിക്കുന്നു.















