ഭോപ്പാൽ: മധ്യപ്രദേശിലെ ബലാഘട്ടിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ നേതാവ് അടക്കം രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചു. രഘു എന്ന് വിളിക്കുന്ന ഷേർ സിങ്, ക്രാന്തി എന്ന് അറിയപ്പെടുന്ന സജാന്തി എന്നിവരാണ് കൊല്ലപ്പെട്ടത്. വിവിധ സംസ്ഥാന സർക്കാരുകൾ 43 ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരരാണ് ഇരുവരും.
നക്സൽ വേട്ട നടത്തുന്ന സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പായ ഹോക്ക് ഫോഴ്സ് ആണ് ഇരുവരെയും വധിച്ചത്. ലാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടൽ.
ഇവരിൽ നിന്നും 12 ബോർ റൈഫിൾ, രണ്ട് ബാരൽ ഗ്രനേഡ് ലോഞ്ചർ ഷെല്ലുകൾ, എകെ 47, വയർലസ് സെറ്റ്, രണ്ട് റേഡിയോകൾ, എന്നിവ കണ്ടെടുത്തു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സർക്കാരുകളാണ് വിവിധ കേസുകളിലായി ക്രാന്തിയുടെ തലയ്ക്ക് 29 ലക്ഷം രൂപ വിലയിട്ടിരുന്നത്. രഘുവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് മൂന്ന് സർക്കാരുകളും കൂടി 14 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വനത്തിൽ 25 ഓളം വരുന്ന കമ്യൂണിസ്റ്റ് ഭീകര സംഘം ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബലാഘട്ട് എസ്പി ഉൾപ്പെടെയുളളവരാണ് പരിശോധനയ്ക്ക് എത്തിയത്. കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച സുരക്ഷാസേനയെ മുഖ്യമന്ത്രി മോഹൻ യാദവ് പിന്നീട് അഭിനന്ദിച്ചു.