ബെംഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ഓൾഔട്ടായി. 28 റൺസിനാണ് ലക്നൗവിന്റെ വിജയം. 153 റൺസെടുക്കാനെ ആതിഥേയർക്ക് സാധിച്ചുള്ളു. ആർ.സി.ബിയുടെ മൂന്നാം തോൽവിയാണിത്. ലക്നൗവിന്റെ പുത്തൻ കണ്ടെത്തൽ മായങ്ക് യാദവാണ് ആർ.സി.ബിയെ ചുരുട്ടിക്കൂട്ടിയത്. നാലോവറിൽ 14 റൺസ് വഴങ്ങി മൂന്നു വിക്കറ്റാണ് യുവതാരം പിഴുതത്.
രജത് പടിദാർ(29) ഒരിക്കൽക്കൂടി പരാജയമായി, ഗ്ലെൻ മാക്സ് വെൽ ഡക്കായി മോശം ഫോം തുടർന്നു. കാമറൂൺ ഗ്രീനും(9) വീണ്ടും നിറം മങ്ങി. കോലിക്ക് നല്ല തുടക്കം കിട്ടിയെങ്കിലും വലിയ സ്കോർ കണ്ടെത്താനായില്ല. 4.2 ഓവറിൽ ടീം സ്കോർ 40 നിൽക്കെ വിരാട് കോലിയുടെ(22) പുറത്താകലാണ് ആർ.സി.ബിയുടെ തകർച്ചയ്‌ക്ക് തുടക്കമിട്ടത്. പിന്നാലെ ഇടവേളകളിൽ വിക്കറ്റു വീണതോടെ ആർ.സി.ബി പ്രതിസന്ധിയിലായി. ഒരു ഘട്ടത്തിൽപ്പോലും വിജയ പ്രതീക്ഷ ഉയർക്കാൻ അവർക്കായില്ല.
ഫാഫ് ഡുപ്ലെസി (19), അനുജ് റാവത്ത്(11), ദിനേശ് കാർത്തിക് (4), മായങ്ക് ദാഗർ(0), മുഹമ്മദ് സിറാജ്(12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 33 റൺസ് നേടി ഇംപാക്ട് പ്ലെയർ മഹിപാൽ ലോംറോർ ആണ് ടോപ് സ്കോറർ. മണിമാരൻ സിദ്ധാർത്ഥ്,യഷ് ഠാക്കൂർ, സ്റ്റോയിനസ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. നവീൻ ഉൾ ഹഖിന് രണ്ടു വിക്കറ്റും കിട്ടി.