ന്യൂഡൽഹി : ദക്ഷിണ കൊറിയയിൽ ജനസംഖ്യ കുറയുന്നു. രാജ്യത്തുടനീളമുള്ള 157 എലിമെൻ്ററി സ്കൂളുകളിൽ മാർച്ച് മാസത്തിൽ ചേരാൻ പോലും വിദ്യാർത്ഥികളില്ലാത്ത അവസ്ഥയാണെന്ന് ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു .
സിയോൾ, ഗ്വാങ്ജു, ഡേജിയോൺ, ഉൽസാൻ, സെജോങ് എന്നിവയൊഴികെ, ദക്ഷിണ കൊറിയയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും മെട്രോപൊളിറ്റൻ ജില്ലയിലും പുതിയ വിദ്യാർത്ഥികൾ എത്തുന്നില്ല. ഈ വർഷം ഫെബ്രുവരിയിൽ കൊറിയ ഹെറാൾഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സ്കൂൾ ആരംഭിക്കുന്ന സമയത്ത് പുതിയ കുട്ടികളുടെ എണ്ണം കുറയുമെന്ന് വ്യക്തമാക്കിയിരുന്നു .
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദക്ഷിണ കൊറിയയിൽ ജനസംഖ്യ കുത്തനെ കുറയുന്നു. വേൾഡോമീറ്റർ ഡാറ്റ പ്രകാരം 2024-ൽ രാജ്യത്തിന്റെ വാർഷിക ജനസംഖ്യാ വളർച്ച 0.08% ആണ് . 2024 ഏപ്രിൽ വരെ ദക്ഷിണ കൊറിയയിലെ ജനസംഖ്യ 51,752,215 ആണ് എന്നത് ശ്രദ്ധേയമാണ്.
ദക്ഷിണ കൊറിയയുടെ ഫെർട്ടിലിറ്റി നിരക്ക് 2023-ലും കുത്തനെ ഇടിഞ്ഞു. കരിയർ പുരോഗതിയെക്കുറിച്ചും കുട്ടികളെ വളർത്തുന്നതിനുള്ള സാമ്പത്തിക ചെലവുകളെക്കുറിച്ചും ഉത്കണ്ഠാകുലരായ സ്ത്രീകൾ പ്രസവം വൈകിപ്പിക്കുകയോ കുട്ടികളുണ്ടാകേണ്ടെന്ന് തീരുമാനിക്കുകയോ ചെയ്തതോടെയാണ് ഇത് സംഭവിച്ചത്. . ശിശുപരിപാലന ആശങ്കകൾക്ക് പുറമേ, ഭവനം, തൊഴിൽ, വിദ്യാഭ്യാസ ചെലവ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ഈ ഇടിവിന് കാരണമായിട്ടുണ്ട്.
ശിശു സംരക്ഷണ സബ്സിഡികൾ ഉൾപ്പെടെ രാജ്യത്തെ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് ദക്ഷിണ കൊറിയൻ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിരുന്നു . 2006 മുതൽ ദക്ഷിണ കൊറിയൻ സർക്കാർ രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ 247 ബില്യൺ ഡോളറിലധികം ചെലവഴിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു, എങ്കിലും, ഈ നടപടികൾ ഫലപ്രാപ്തിയിലെത്തിയില്ല.
ദക്ഷിണ കൊറിയൻ കൺസ്ട്രക്ഷൻ കമ്പനിയായ ബൂയൂങ് ഗ്രൂപ്പ്, ഓരോ തവണയും തങ്ങളുടെ ജീവനക്കാർക്ക് ഒരു കുട്ടി ജനിക്കുമ്പോൾ 75,000 ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 62.28 ലക്ഷം) നൽകാൻ തീരുമാനിച്ചിരുന്നു . 2015 മുതൽ രാജ്യം ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കൂടാതെ, ഇത് 2025-ൽ 0.65 ആയും 2026-ൽ 0.59 ആയും കുറയുമെന്ന് കണക്കാക്കപ്പെടുന്നു. 2072-ഓടെ, ജനന നിരക്ക് ക്രമേണ 1.08 ആയി വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു