കൽപ്പറ്റ; വയനാട്ടിലെ യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പറയുന്നത് വെൽകം മോദി ബൈ ബൈ രാഗാ എന്നാണെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ. സ്ഥിരം എംപി ഇല്ലെന്ന വികാരം ഇവിടുത്തെ ജനങ്ങൾക്കുള്ളതുകൊണ്ടാണ് അവർ വെൽക്കം മോദി ബൈ ബൈ രാഗ എന്ന് ഉറപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി വിത്ത് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും എൽഡിഎഫും യുഡിഎഫും വയനാടിനായി ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ആസ്പിറേഷണൽ ഡിസ്ട്രിക്ടിന് കേരളത്തിൽ നിന്ന് അർഹമായ ജില്ലയാണ് വയനാട്. സ്മൃതി ഇറാനി രണ്ടുതവണ ഇതിന്റെ ഫോളോ അപ്പിനായി വയനാട്ടിൽ വന്നിട്ടും രാഹുൽ ഒരുതവണ പോലും മണ്ഡലത്തിലേക്കെത്തിയില്ല. വയനാടിന്റെ വികസനത്തിന് വേണ്ടി സംസാരിക്കാത്ത രാഹുൽ എന്നും ഉദാസീനതയോടെയാണ് മണ്ഡലത്തെ നോക്കികണ്ടതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
വയനാടിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി രാഹുൽ ഒരുതവണ പോലും ഒരു കേന്ദ്രമന്ത്രിയെയും കണ്ടില്ല. വന്യമൃഗ ശല്യം രൂക്ഷമായി ആളുകൾ മരണപ്പെടുമ്പോൾ ബിജെപിയാണ് മന്ത്രി ഭുപേന്ദ്ര യാദവിനെ വിളിച്ചതും അദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുവന്നതും. വയനാടിന് വേണ്ടി ലോക്സഭയിൽ ശബ്ദിക്കാൻ പോലും തയ്യാറാകാത്ത, 5 വർഷം 5 കത്തെഴുതാനായി ഒരു എംപിയുടെ ആവശ്യം വയനാടിനുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ഡൽഹിയിൽ കെട്ടിപ്പിടുത്തവും ഇവിടെ വൈരാഗ്യത്തിലുമാണ് രണ്ട് മുന്നണികളും. ഇവർ എന്തിനാണ് പരസ്പരം മത്സരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ഈ തെരഞ്ഞെടുപ്പ് എൻഡിഎയും ഇൻഡി മുന്നണിയും തമ്മിലുള്ള പോരാട്ടമാണ്. സത്യവും വികസനവും ചേർന്ന് രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന മത്സരം. കുറെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉള്ള സ്ഥലമാണ് വയനാട്. അത് പരിഹരിക്കാൻ ശ്രമങ്ങൾ ആവശ്യമാണ്. രാഹുൽ വയനാടിനെ അവഗണിച്ചപ്പോൾ വയനാടിനെ കൈപിടിച്ച് ഉയർത്താനുള്ള പാക്കേജുമായിട്ടാണ് ഞാൻ എത്തിയിരിക്കുന്നത്. മോദിക്ക് മാത്രമേ വയനാടിനെ രക്ഷിക്കാൻ പറ്റൂ എന്നാണ് വയനാട്ടിലെ ജനങ്ങൾ ഇപ്പോൾ കരുതുന്നത്. അമേഠിയിൽ സ്മൃതി ഇറാനി ചെയ്തതു പോലെ, സ്മൃതി ഇറാനിയെ മാതൃകയാക്കി വയനാടിന് വേണ്ടി പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.
മുസ്ലീം വിഭാഗത്തിന് ബിജെപിയോട് അകൽച്ചയുണ്ട്. എന്നാൽ മുത്തലാഖ് നിരോധിച്ച മോദി ഗവൺമെന്റിന് അനുകൂലമായ ചലനം മുസ്ലീം സ്ത്രീകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ചെറിയ വിഭാഗം മുസ്ലീങ്ങൾക്കിടയിലുണ്ട്. എന്നാൽ ക്രിസ്ത്യൻ വിഭാഗത്തിൽ ഇത് കൂടുതലാണ്. രാഹുൽ പറഞ്ഞു പറ്റിച്ചു എന്ന ചിന്ത വോട്ടർമാർക്കിടയിലുമുണ്ട്.
അഴിമതിയും കുടുംബവാഴ്ചയും ഇല്ലാതാക്കുമെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. കരുവന്നൂരിലെ കളളപ്പണം ജനങ്ങൾക്ക് തിരിച്ചുകൊടുക്കുമെന്ന് മോദി പറഞ്ഞു. സാധാരണക്കാരനെ വഞ്ചിച്ച് യുഡിഎഫും എൽഡിഎഫും സഹകരണ ബാങ്കുകളെ കള്ളപ്പണം നിക്ഷേപിക്കാനുള്ള സ്ഥലമാക്കി മാറ്റി. സഹകരണ പ്രസ്ഥാനത്തെ മോദി ശുദ്ധീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അമേഠിയിലെ ജനങ്ങൾ കഴിഞ്ഞ തവണ രാഹുലിനോട് കാണിച്ചത് വയനാട്ടിലും ഇത്തവണ കാണാം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാറാകുമ്പോഴേക്കും രാഹുൽ ഗാന്ധിക്ക് വെള്ളം കുടിക്കേണ്ടി വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.