തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സിബിഐയ്‌ക്ക് അന്വേഷണം ഏറ്റെടുക്കാൻ ഉടൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് പിതാവ് ജയപ്രകാശ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും,സി.ബി.ഐയുമാണ് കേസിലെ എതിർകക്ഷികൾ. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്നും അദ്ദേഹം ഹർജിയിൽ വാദിച്ചു. ഹർജി ഹൈക്കോടതി നാളെ അടിയന്തിരമായി പരിഗണിക്കും.
ഇന്നലെ പൂക്കോട് വെറ്റിനറി സർവകലാശാല ക്യാമ്പസ് പിതാവ് ജയപ്രകാശ് സന്ദർശിച്ചിരുന്നു. ഇവിടെ വന്ന് കണ്ടപ്പോൾ മരണകാര്യം എല്ലാം ബോധ്യപ്പെട്ടുവെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സസ്പെൻഡ് ചെയ്ത ചാൻസലറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുൻ വൈസ് ചാൻസലർ എം.ആർ. ശശീന്ദ്രനാഥ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സർവകലാശാലയുടെ ചട്ടങ്ങൾക്ക് അനുസൃതമായി വൈസ് ചാൻസലറിൽ നിന്ന് പ്രതീക്ഷിക്കുന്ന ചുമതലകൾ നിർവഹിച്ചിരുന്നെങ്കിൽ സിദ്ധാർത്ഥൻ ഇന്ന് ജീവിച്ചിരിക്കുമായിരുന്നുവെന്ന് ജയപ്രകാശ് ഹർജിയിൽ വാദിച്ചു. സർവകലാശാലയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരള റാഗിംഗ് നിരോധന നിയമത്തിലെ വ്യവസ്ഥകൾ സൂക്ഷ്മമായി നടപ്പാക്കുക എന്നത് വൈസ് ചാൻസലറുടെ ചുമതലയായിരുന്നു. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ വൈസ് ചാൻസലർക്ക് ആയില്ലെന്നും ജയപ്രകാശ് ആരോപിച്ചു.