ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ദുരൂഹ സാഹര്യത്തിൽ ആത്മഹത്യ ചെയ്ത മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്കും ആര്യയുടെയും ദേവിയുടെയും മൃതദേഹം വട്ടിയൂർ കാവിലെ വീടുകളിലേക്കും കൊണ്ടുപോയി. സംഭവത്തിൽ ബ്ലാക്ക് മാജിക്കാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്ന സംശയത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് പൊലീസ്.
രഹസ്യ കോഡുള്ള ഇ-മെയിൽ സന്ദേശം ആര്യ സുഹൃത്തുക്കൾക്കയച്ചതായി പൊലീസ് പറഞ്ഞു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അരുണാചൽ പ്രദേശിലെ അഞ്ചംഗ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ ഫോണിലുള്ള ചില ഡാറ്റകൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. മൂന്ന് പേരും രഹസ്യഭാഷയിൽ സന്ദേശങ്ങൾ കൈമാറിയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. 2021 മുതൽ ഇത്തരത്തിൽ അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 27-ാം തീയതിയാണ് ആര്യയെ വീട്ടിൽ നിന്ന് കാണാതാവുന്നത്. ഇതോടെ ആര്യയുടെ പിതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അരുണാചലിലേക്ക് പോയതായി പൊലീസ് കണ്ടെത്തിയത്. നവീനും ഭാര്യ ദേവിയും അമാനുഷിക ശക്തികളിൽ വിശ്വസിച്ചിരുന്നതായി ഇവരുടെ ബന്ധുക്കൾ പറഞ്ഞു. ആര്യയുമായും ഇക്കാര്യങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. നവീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്‌ടോപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ മരണാനന്തര ജീവിതത്തെ പ്രതിപാദിക്കുന്ന പുസ്തകങ്ങളും അന്യഗ്രഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായിരുന്നു അടങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.