തൃശൂർ: മൂന്ന് ആൺകുട്ടികളെ വാനിൽ തട്ടിക്കൊണ്ടുപോയെന്ന് പത്തുവയസുകാരൻ. പട്ടിക്കാട് ആൽപ്പാറ കനാലുംപുറത്താണ് സംഭവം. ഒമിനി വാനിലാണ് മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. രാവിലെ സൈക്കിളിൽ പള്ളിയിൽ പോയി മടങ്ങി വരുമ്പോഴാണ് ഇക്കാര്യം കണ്ടതെന്ന് കുട്ടി പറയുന്നു. മൂന്ന് കുട്ടികളെ മർദ്ദിച്ച ശേഷം തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാനിൽ തട്ടിക്കൊണ്ടുപോയെന്നാണ് മൊഴി.
തന്നെക്കാൾ പ്രായമുള്ള മൂന്ന് കുട്ടികളെയാണ് മർദ്ദിച്ച് വാനിൽ കയറ്റിക്കൊണ്ട് പോയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവസമയം വാൻ പ്രദേശത്ത് കൂടി കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കുട്ടിയുടെ മൊഴിയുടെ വിശ്വാസതയിലും പൊലീസിന് സംശയമുണ്ട്. കുട്ടികളെ കാണാനില്ലെന്ന് കാട്ടി പ്രദേശത്ത് നിന്നും ഇതുവരെ പരാതികളൊന്നും കിട്ടിയിട്ടില്ല. ഇതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഒല്ലൂർ എസിപിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.