വയനാട്: നെഹ്‌റു കുടുംബത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 50 വർഷത്തോളം അമേഠി കയ്യടക്കി വച്ചിട്ടും കോൺഗ്രസിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനായില്ലെന്നും, മണ്ഡലത്തിലേക്ക് വികസനമെത്താൻ താൻ വേണ്ടി വന്നെന്നും സ്മൃതി ഇറാനി. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
”അമേഠിയിലേക്ക് എത്തുമ്പോൾ ഞാൻ വിചാരിച്ചിരുന്നത് നെഹ്‌റു കുടുംബത്തിന്റെ കീഴിൽ വൻ വികസനപ്രവർത്തനങ്ങൾ നടന്നിരിക്കും എന്നാണ്. അവിടെ ആശുപത്രിയില്ല, കളക്ടർ ഓഫീസ് ഇല്ല എന്തിനധികം പറയുന്നു ഫയർ സ്റ്റേഷൻ പോലും ആ സമയത്ത് ഇല്ലായിരുന്നു. മണ്ണുകൊണ്ടുള്ള വീടുകളായിരുന്നു അധികവും. അഞ്ച് വർഷം കൊണ്ട് ഞാൻ ഇതെല്ലാം സാധ്യമാക്കി. എല്ലാ വീടുകളിലും ടോയ്‌ലറ്റ് നിർമ്മിച്ചു. 5,40,000 വീടുകളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അമേഠിയിൽ മോദി സർക്കാർ നിർമ്മിച്ചത്. 4,20,000 പേർക്ക് വീടുകൾ ഉണ്ടായിരുന്നില്ല. 4 ലക്ഷം ശുചിമുറികൾ പണിതു. മൂന്നര ലക്ഷം പേർക്ക് ശുദ്ധജലം ഉറപ്പാക്കി, 40 വില്ലേജുകളിലെ 10 ലക്ഷം വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇതെല്ലാം സാധ്യമാക്കാൻ കേന്ദ്രസർക്കാർ അധികാരത്തിൽ വരേണ്ടി വന്നെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിൽ പ്രിയങ്കയും റോബർട്ട് വദ്രയും അമേഠിയിലെ കണ്ണായ ഭൂമിയെല്ലാം കയ്യടക്കി, രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരിലാണ് ഇത്തരത്തിൽ ഭൂമി കയ്യടക്കിയത്. പ്രളയത്തിൽ ഭൂമി നഷ്ടപ്പെടുന്നതായിരുന്നു അവിടത്തെ പ്രധാന പ്രശ്‌നം. ബണ്ട് കെട്ടി ഭൂമി സംരക്ഷിക്കുവാൻ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഗാന്ധി കുടുംബത്തിന് ജനങ്ങൾ പരാതി നൽകി. സമാജ്‌വാദി പാർട്ടി അധികാരത്തിൽ ഇരുന്നപ്പോൾ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. എന്നിട്ടും രാഹുൽ ഗാന്ധി ആ പാർട്ടിയുമായി എന്തിന് സഹകരിക്കുന്നുവെന്ന് മനസിലായിട്ടില്ല. 2017-ൽ യോഗി സർക്കാരാണ് ജനങ്ങളുടെ ആവശ്യമനുസരിച്ച് ബണ്ടുകൾ നിർമ്മിച്ചത്.
എന്റെ ചോദ്യം ഇതാണ്, 50 വർഷക്കാലം അമേഠിയിൽ നിങ്ങൾ എന്തുചെയ്തു. മണ്ഡലത്തിലേക്ക് എത്തിയപ്പോൾ താമസിക്കാൻ ഒരു വീട് പോലും കിട്ടിയില്ല. ഒരു മേശ പോലും ഇടാൻ ബൂത്തിന്റെ പരിസരത്ത് ബിജെപിക്ക് സ്ഥലമുണ്ടായിരുന്നില്ല. റോബർട്ട് ഇപ്പോൾ അമേഠി സീറ്റിനായി അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. റോബർട്ട് വദ്ര അമേഠി സീറ്റ് വേണമെന്ന് ആവശ്യപ്പെടുന്നത് ധാർഷ്ട്യമാണ്. നേരത്തെ പറഞ്ഞത് പോലെ ഭൂമി കയ്യേറിയ കൂട്ടർക്കെതിരെ ഭൂസമരം പോലും നടത്തേണ്ട അവസ്ഥയാണുള്ളത്. റായ്ബറേലിയിലും ഇതുതന്നെയാണ് അവസ്ഥ.സോണിയാ ഗാന്ധി ദിശ കമ്മിറ്റി മീറ്റിംഗിന് പോലും പങ്കെടുക്കാറില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവർ മണ്ഡലത്തിലേക്ക് എത്താറില്ലെന്നും” കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.