വയനാട്: രാഹുലിന് ഇപ്പോഴും സ്വന്തം മണ്ഡലത്തെ രക്ഷിക്കാനുള്ള സമയമില്ലെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്പിറേഷണൽ പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയാണ് വയനാട്. പക്ഷേ അതൊന്നും അവിടെ നടപ്പായി കാണുന്നില്ല. കോൺഗ്രസ് പാർട്ടി സുഖലോലുപതയുടെ രാഷ്‌ട്രീയമാണ് നടത്തുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനം ടിവിയുടെ ദ ബിഗ് ഇന്റർവ്യൂവിൽ ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
”വയനാടിന്റെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി എംപി ഒരിക്കലും എന്നെ കാണാനായി വന്നിട്ടില്ല. പാർലമെന്റിലെ ചോദ്യോത്തര വളയിൽ വയനാടിനെ കുറിച്ച് പരാമർശിക്കുന്നത് പോലും കേട്ടിട്ടില്ല. ന്യൂനപക്ഷ വിഷയങ്ങളെ പറ്റി ഇതുവരെയും സംസാരിച്ചിട്ടില്ല. എംപിമാരെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത് പോസ്റ്റ്മാന്റെ ജോലി ചെയ്യാനല്ല. അമേഠിയുടെ കാര്യങ്ങൾക്കായി അതത് മന്ത്രാലയങ്ങളിൽ പോയാണ് ഞാൻ കാര്യങ്ങൾ നടത്തിയിരുന്നത്.
വയനാട് രാഹുലിന് ഒരിക്കലും പ്രഥമ പരിഗണനയായിരുന്നില്ല. നേതൃത്വത്തിന്റെ നിർബന്ധത്തിന് വിധേയനായി 2019-ൽ മനസില്ലാമനസോടെ അവിടെയെത്തിയതാണ്. ഇന്ന് വയനാട് തന്റെ കുടുംബം എന്നാണ് അദ്ദേഹം പറയുന്നത്. നേരത്തെ അങ്ങനെയായിരുന്നില്ലെന്നും” കേന്ദ്രമന്ത്രി പരിഹസിച്ചു.
രാഷ്‌ട്രീയ അപക്വതയാണ് രാഹുലിനുള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ ആരുമറിയാതെ സ്വീകരിക്കാം എന്നുള്ള തെറ്റിദ്ധാരണയിലാണ് അദ്ദേഹം ജീവിക്കുന്നത്. ഇന്ത്യൻ ഭരണഘടനയോട് വിധേയമായിരിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തയാൾക്ക് എങ്ങനെയാണ് പോപ്പുലർ ഫ്രണ്ടിനോട് സഹകരിക്കാനാവുന്നത്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തെ തോൽപ്പിക്കുക എന്നത് അസാധ്യമായ കാര്യമല്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.