തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെയും കലയിലൂടെയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. ചലച്ചിത്രം എന്നത് സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവങ്ങളെ പറ്റിയുള്ള കലാകാരന്റെ വീക്ഷണമാണെന്നും വി മുരളീധരൻ പറഞ്ഞു. ദൂരദർശനിൽ കേരള സ്റ്റോറി സംപ്രേഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രംഗത്തു വന്നതോടെയാണ് വി മുരളീധരന്റെ പ്രതികരണം.
അഭിപ്രായസ്വാതന്ത്ര്യം രാജ്യത്തെ എല്ലാവർക്കും അനുവദിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. മാദ്ധ്യമങ്ങളിലൂടെയും കലയിലൂടെയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ രാജ്യത്ത് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ചലച്ചിത്രം എന്നത് സമൂഹത്തിൽ നടക്കുന്ന വിവിധ സംഭവങ്ങളെ പറ്റിയുള്ള കലാകാരന്റെ വീക്ഷണമാണ്. ആ വീക്ഷണം സമൂഹത്തിന് ഹാനികരമാണെങ്കിൽ നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
സെൻസർ ബോർഡും കോടതിയും കേരള സ്റ്റോറിയെസംബന്ധിച്ചിട്ടുള്ള പരിശോധനകൾ നടത്തിയതിന് ശേഷമാണ് പ്രദർശനത്തിനെത്തിയത്. തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിൽ എന്തിനാണ് ഇത്ര വേവലാതിയെന്നും വി മുരളീധരൻ ചോദിച്ചു. കേരളത്തെ ഇകഴ്ത്തി കാട്ടുന്നതായോ, കേരളത്തിൽ നടന്ന പ്രത്യേക സംഭവമെന്നോ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എങ്ങും പറഞ്ഞിട്ടില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി.
തിയേറ്ററിൽ പ്രദർശിപ്പിച്ച സിനിമ സംപ്രേഷണം ചെയ്യുമ്പോൾ വിലക്കണമെന്ന് പറയുന്നത് അഭിപ്രായങ്ങളെ ഭയക്കുന്നവരാണ്. ഇത് ഇടതുപക്ഷത്തിന്റെ സെലക്ടീവ് അഭിപ്രായ സ്വാതന്ത്യം മാത്രമാണ്. ഇടതുപക്ഷത്തിന് ഗുണകരമാകുന്നത് മാത്രം പ്രദർശിപ്പിക്കണം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ കണ്ടുവരുന്ന നയമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെയും വി മുരളീധരൻ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പ്രതിപക്ഷ നേതാവിന് ഭീകരവാദികളുടെ പിന്തുണ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നാല് ദിവസമാണ് എടുക്കേണ്ടി വന്നത്. അങ്ങനെയുള്ള ആളുകൾക്ക് പല കാര്യങ്ങളെക്കുറിച്ചും സംശയമുണ്ടാകുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.