ജയ്പൂർ: ഭാരതത്തിന്റെ ജനാധിപത്യം തകർച്ചയുടെ വക്കിലാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ. രാജ്യത്തിന്റെ ഭരണഘടനയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും സോണിയ പറഞ്ഞു. ജയ്പൂരിൽ നടന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
”കഴിഞ്ഞ പത്ത് വർഷമായി നമ്മുടെ രാജ്യത്ത് എന്ത് മാറ്റങ്ങളാണുണ്ടായത്? എന്താണ് മോദി സർക്കാർ നമ്മുടെ രാജ്യത്തിനായി നടപ്പിലാക്കിയത്? കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ നിരാശ മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയും, പണപ്പെരുപ്പവും, സമത്വമില്ലായ്മയുമാണ് നമ്മൾ നേരിടുന്നത്. ഞങ്ങളുടെ പൂർവ്വികർ നേടി തന്ന സ്വാതന്ത്ര്യത്തിൽ അനീതിയുടെ ഇരുട്ട് പടർത്താൻ ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ”.- സോണിയ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ബിജെപിയിലെത്തിയ കോൺഗ്രസ് നേതാക്കളെയും സോണിയ വിമർശിച്ചു. ബിജെപി എല്ലാവരെയും ബലംപ്രയോഗിച്ച് കൊണ്ടുപോവുകയാണെന്നാണ് കോൺഗ്രസ് നേതാവിന്റെ വാദം. സമ്പദ് വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യയെ ആദ്യ അഞ്ചിലേക്ക് എത്തിച്ച് വൻ മുന്നേറ്റമായിരുന്നു ഭാരതം കൈവരിച്ചത്. കൊറോണ മഹാമാരിയുടെ കാലത്ത് വികസിത രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടപ്പോൾ പോലും ഇന്ത്യ ശക്തമായി നിലകൊണ്ടു. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞുവെന്ന് പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്. ദരിദ്ര്യരെയും സ്ത്രീകളെയും അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സോണിയ അവകാശപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. നിർധന സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 1 ലക്ഷം രൂപവരെ നൽകുമെന്നാണ് പ്രധാന വാഗ്ദാനങ്ങളിലൊന്ന്. 1,700 കോടി രൂപ നികുതി അടയ്‌ക്കണമെന്നുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ.