ലക്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് റോഡ് ഷോ നടന്നത്. വികസന നായകനെ കാണാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരാണ് റോഡിന്റെ ഇരുവശത്തായി തടിച്ചുകൂടിയത്. പുഷ്പവൃഷ്ടി നടത്തിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ നഗരവീഥിയിലേക്ക് വരവേറ്റത്.
പ്രധാനമന്ത്രിയോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും റോഡ് ഷോയിൽ പങ്കെടുത്തു. ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്ന മണ്ഡലമാണ് ഗാസിയാബാദ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അതുൽ ഗാർഗിന് പിന്തുണ അറിയിച്ചാണ് പ്രധാനമന്ത്രിയെത്തിയത്.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രിക കള്ളങ്ങളുടെ കെട്ടാണെന്നും രേഖയുടെ ഓരോ പേജും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ അജ്മീറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
ഏപ്രിൽ 19-നാണ് ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രിൽ 26-നാണ് നടക്കുക.