കോഴിക്കോട്: അഴിമതിയിലും മോശം ഭരണത്തിലും എൽഡിഎഫും യുഡിഎഫും തുല്യരാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. അഴിമതികളിൽ ഇരുകൂട്ടർക്കും ഒരുപോലെ പങ്കുണ്ട്. അവരുടെ വീടുകൾ കളളപ്പണം കൊണ്ട് നിറച്ചിരിക്കുകയാണെന്നും ജെപി നദ്ദ പരിഹസിച്ചു. കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു ജെപി നദ്ദ.
ജനാധിപത്യത്തിന് പകരം ജനങ്ങളെ കൊള്ളയടിക്കുന്ന ലൂട്ടോക്രസിയാണ് എൽഡിഎഫും യുഡിഎഫും പ്രോത്സാഹിപ്പിക്കുന്നതെന്നും ജെപി നദ്ദ ആരോപിച്ചു. റോഡ് ഷോയിലെ ജനപങ്കാളിത്തം ആത്മവിശ്വാസം നൽകുന്നുവെന്ന് നദ്ദ പറഞ്ഞു. രാജ്യപുരോഗതിയിൽ കേരളവും ഭാഗമാകണം. മോദിയുടെ വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരണം. ഇന്ത്യ ലോകത്തിലെ തന്നെ വലിയ ശക്തിയായി വളരുകയാണ്. എംടി രമേശ് ഉൾപ്പെടെയുള്ള എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സ്വർണക്കടത്ത് കേസ് ഓർമയില്ലേ. ഇവിടെ ജനാധിപത്യമല്ല, അഴിമതി ഭരണമാണ് നടക്കുന്നത്. ഇവിടെ എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുകയാണെങ്കിലും ഡൽഹിയിൽ ഇരുകൂട്ടരും ഒരുമിച്ചാണ്. ഇത് ഹിപ്പോക്രസിയാണ്- ജെപി നദ്ദ വിമർശിച്ചു.
കശ്മീരിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ പറഞ്ഞത് ആർട്ടിക്കിൾ 371 എന്നാണ്. ആർട്ടിക്കിൾ 370 ആണോ 371 ആണോ എന്ന് പോലും അവർക്ക് അറിയില്ല. ഇന്ത്യയുടെ അഖണ്ഡതയെ ആണ് ഇവർ ചോദ്യം ചെയ്യുന്നതെന്നും നദ്ദ വിമർശിച്ചു.
കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കറിനും സ്മൃതി ഇറാനിക്കും പിന്നാലെയാണ് ജെപി നദ്ദയും കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്. വരും ദിവസങ്ങളിൽ അമിത് ഷായും പ്രചാരണത്തിന് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ സ്മൃതി ഇറാനി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി നടന്ന റോഡ് ഷോയിൽ ഉൾപ്പെടെ പ്രവർത്തകർക്ക് ആവേശം പകർന്നാണ് മടങ്ങിയത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിൽ എസ് ജയശങ്കറും പങ്കെടുത്തിരുന്നു.