തിരുവനന്തപുരം: അരുണാചലിൽ ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നവീനും ആര്യയും ദേവികയും അന്യഗ്രഹ വിശ്വാസം പിന്തുടർന്നത് സംബന്ധിച്ച തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അരുണാചലിലേക്കുള്ള യാത്രയ്‌ക്ക് മുൻപ് നവീൻ എയർപോർട്ടിൽ ഉപേക്ഷിച്ച കാറിൽ നിന്ന് മൂർച്ചയുള്ള ചെറിയ കത്തികളും ക്രിസ്റ്റലുകളും അന്യഗ്രഹ ജീവികളുടെ ചിത്രങ്ങളും പോലീസിന് ലഭിച്ചു.
അന്യഗ്രഹ ജീവിതത്തിലേക്ക് ആകൃഷ്ടരാകാൻ ആര്യേയും ദേവികയേയും സ്വാധീനിച്ചത് നവീൻ ആയിരുന്നുവെന്നാണ് നിഗമനം. ഡോൺ ബോസ്കോ എന്ന പേരിൽ ആര്യക്ക് ചില ഇ-മെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. 2021 മുതലാണ് സന്ദേശങ്ങൾ വന്നുതുടങ്ങിയത്. ഇതിന് പിന്നിൽ നവീൻ ആയിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. രഹസ്യ കോഡ് ഉപയോഗിച്ചായിരുന്നു ആശയവിനിമയം. നവീൻ തന്നെയാണോ ഡോൺ ബോസ്കോയെന്ന് സ്ഥിരീകരിക്കാൻ ജി-മെയിലുമായി ബന്ധപ്പെട്ടിരിക്കുകയാണ് പോലീസ്. വരുംദിവസങ്ങൾ ജി-മെയിൽ അധികൃതർ ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തിയേക്കും.
അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. സിറ്റി പോലീസ് കമ്മീഷണർ നാളെ മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
മരണാനന്തര ജീവിതം തേടിയുള്ള യാത്രയുടെ ഭാഗമായി മൂവരും ജീവനൊടുക്കിയെന്നാണ് കരുതുന്നത്. ആര്യയേയും ദേവികയെയും കൊലപ്പെടുത്തി നവീൻ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. അന്യഗ്രഹ ജീവിതമുണ്ടെന്ന് മൂവരും വിശ്വസിച്ചിരുന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചുകഴിഞ്ഞു. സംഭവത്തിൽ ദുരൂഹത ഇപ്പോഴും തുടരുകയാണ്.