ഛണ്ഡീഗഡ്: 55-കാരിയായ മദ്ധ്യവയസ്കയെ വിവസ്ത്രയാക്കി നടുറോഡിലൂടെ നടത്തിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. പഞ്ചാബിലെ തരൺ ജില്ലയിലാണ് സംഭവം നടന്നത്. 55-കാരിയുടെ മകൻ അയൽവാസിയായ പെൺകുട്ടിയുമായി നാടുവിട്ടതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളാണ് ഇത് ചെയതത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയെയും സഹോദരന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീയെ വിവസ്ത്രയാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
മദ്ധ്യവയസ്കയുടെ മകനും അയൽവാസിയായ പെൺകുട്ടിയും തമ്മിൽ ഏറെ നാളായി അടുത്ത ബന്ധത്തിലായിരുന്നു. വിവാഹത്തിന് പെൺകുട്ടിയുടെ ബന്ധുക്കൾ എതിർത്തോടെ ഇരുവരും നാടുവിട്ട് രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
വീണ്ടും സ്ഥലത്തെത്തിയവർ യുവാവിനോടുള്ള വൈരാഗ്യത്തിൽ അമ്മയുടെ വസ്ത്രം അഴിച്ചുമാറ്റുകയും റോഡിലൂടെ നടക്കാൻ നിർബന്ധിപ്പിക്കുകയുമായിരുന്നു. തന്റെ മകൻ പെൺകുട്ടിയുമായി ഒളിച്ചോടിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്.