ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് ഭരണകാലത്ത് രാജ്യം അഴിമതിയിൽ മുങ്ങിയിരുന്നു. 100 പൈസ വികസനത്തിന് വേണ്ടി മാറ്റിവച്ചാൽ 14 പൈസയാണ് ചെലവഴിച്ചിരുന്നതെന്നും ബാക്കി 86 പൈസ അഴിമതിയിലൂടെ തട്ടിയെടുക്കാറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ ആർക്കും അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി സ്ഥാനാർത്ഥി അർജുൻ റാം മേഘ്വാളിന്റെ തെരഞ്ഞടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകരാജ്യങ്ങൾ ഇന്ത്യ പാവപ്പെട്ടവരുടെയും തൊഴിലില്ലാത്തവരുടെയും രാജ്യമാണെന്ന് പറയാറുണ്ടായിരുന്നു. എൻഡിഎ സർക്കാർ അധികാരത്തിലെത്തുമ്പോൾ
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 11-ാം സ്ഥാനത്തായിരുന്നു. എന്നാലിപ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരാൻ രാജ്യത്തിനായി. ലോക സമ്പദ് വ്യവസ്ഥയെ കുറിച്ച് പഠനം നടത്തുന്ന ഏജൻസികൾ വ്യക്തമാക്കുന്നത് 2027 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാനമന്ത്രിയുടെ ആശയം. ഇതിന്റെ ഭാഗമായാണ് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ കമ്മിറ്റി രൂപീകരിച്ചത്. ഈ ആശയത്തെ പിന്തുണയ്‌ക്കണമെന്നും രാജ്യത്തെ ജനങ്ങളോട് രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചു















