തൃശൂർ: സൗദി അറേബ്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനത്തിനായി ഇടപെട്ട് സുരേഷ് ഗോപി. വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചെന്നും സൗദി അംബാസിഡറുമായി സംസാരിച്ചെന്നും സുരേഷ് ഗോപി ജനം ടിവിയോട് പറഞ്ഞു.
മോചനവുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. സൗദി അംബാസിഡർ റിയാദിൽ ഇല്ലാത്തതിനാൽ ഡെപ്യൂട്ടിയെ നിയോഗിച്ചതായി അറിയിച്ചിട്ടുണ്ട്. മോചനം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ഡെപ്യൂട്ടി അംബാസിഡറെ നിയോഗിച്ചിട്ടുള്ളത്. നയതന്ത്ര ഇടപെടൽ വഴി മാത്രമേ മോചനം സാധ്യമാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു.
പക്ഷേ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാകുന്നതിനാൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുമായി സൗദി ഭരണാധികാരിക്ക് നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഇടപെടലിൽ വലിയ പ്രതീക്ഷയുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൾ റഹീമിന്റെ മോചനത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 34 കോടി രൂപയാണ് മോചനത്തിനായി വേണ്ടത്. 18 വർഷം മുമ്പ് റിയാദിൽ ഡ്രൈവർ ജോലിക്ക് പോയതായിരുന്നു അബ്ദുൾ റഹീം. ഡ്രൈവർ ജോലിക്കൊപ്പം അപകടത്തെത്തുടർന്ന് യന്ത്രങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ഭിന്നശേഷിക്കാരനായ 15 വയസുകാരനെ കൂടി പരിപാലിക്കേണ്ടി വരുമെന്ന് അറിഞ്ഞത് അവിടെ ചെന്ന ശേഷമാണ്.
വീട്ടിലെ പ്രാരാബ്ധങ്ങൾ ഓർത്ത് റഹീം അതും ചെയ്യാൻ തയ്യാറായി. എന്നാൽ ഒരു തവണ കുട്ടിയുമായി യാത്ര ചെയ്യുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ശ്വസനോപകരണം നഷ്ടപ്പെടുകയും, പിന്നാലെ കുട്ടി ബോധരഹിതനായി മരിക്കുകയുമായിരുന്നു. സംഭവത്തിൽ സൗദി നിയമപ്രകാരം കൊലക്കുറ്റം ചുമത്തി റഹീമിനെ വധശിക്ഷയ്‌ക്ക് വിധിക്കുകയായിരുന്നു.