വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ സമർപ്പിച്ച് സിബിഐ. കേസ് അന്വേഷണം ഏറ്റെടുത്ത് മൂന്നാം ദിവസത്തിനുള്ളിൽ സിബിഐ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. ആകെ 21 പ്രതികളാണ് സിബിഐയുടെ കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് സിബിഐ പറഞ്ഞു.
വിവരശേഖരണത്തിന്റെ ഭാഗമായി സിബിഐ സംഘം കോളേജ് സന്ദർശിക്കുമെന്നാണ് സൂചന. ദേശീയ മനുഷ്യാവകാശ കമ്മീഷനും കോളേജിൽ അഞ്ച് ദിവസം സന്ദർശനം നടത്തി വിശദാംശങ്ങൾ അന്വേഷിക്കും. സംഭവത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിൽ നിന്നും വിവരങ്ങൾ തേടാൻ പിതാവിനോട് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന് കണ്ടെത്താൻ സാധിക്കാത്ത തെളിവുകൾ സിബിഐയ്‌ക്ക് കൈമാറുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞിരുന്നു. സിബിഐ ഡൽഹി സ്‌പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്.