വർദ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് എൻഡിഎ അനുകൂല വികാരം വ്യാപിക്കുകയാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാരാഷ്‌ട്രയിലെ വർദയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 മുതൽ ഇന്ത്യയിലുണ്ടായത് വലിയ മാറ്റങ്ങളാണെന്നും, ഈ വർഷങ്ങൾ കൊണ്ട് രാജ്യം വികസനത്തിന്റെ പാതയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” 2014ന് മുൻപ് ഭീകരർ യാതൊരു നിയന്ത്രണവുമില്ലാതെ രാജ്യാതിർത്തികളിലേക്ക് നുഴഞ്ഞുകയറി. മുംബൈ ഭീകരാക്രമണം നടന്നപ്പോൾ പകച്ചുനിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ ഒന്ന് ഭയക്കും. കാരണം അവരുടെ താവളങ്ങളിൽ ചെന്നാണ് അവർക്ക് ഇന്നത്തെ ഭാരതം തിരിച്ചടി കൊടുക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ദൃഢമായ നിലപാടാണ് ഈ മാറ്റത്തിന് കാരണം. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കി. തീവ്രവാദ ശക്തികൾക്ക് കൊടുത്ത വലിയൊരു പ്രഹരമായിരുന്നു ഇത്.
നിരവധി ക്ഷേമ പദ്ധതികളാണ് ഈ കാലത്തിനുള്ളിൽ നടപ്പിലാക്കിയത്. ദരിദ്രവിഭാഗത്തിൽപ്പെട്ട നാല് കോടിയിലധികം പേർക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സഹായങ്ങൾ കൈമാറി. രാജ്യത്തെ ഓരോ പൗരന്റേയും വികസനത്തിലൂടെ രാജ്യത്തിന്റെയൊന്നാകെ വികസനം സാധ്യമാകുമെന്ന മന്ത്രത്തിലാണ് പ്രധാനമന്ത്രി അടിയുറച്ച് വിശ്വസിച്ചത്. ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ മാറി. ഇന്ത്യയുടെ വാക്കുകൾക്കായി ഇന്ന് ലോകം കാതോർക്കുന്ന സാഹചര്യമാണുള്ളത്.
400ലധികം സീറ്റുകൾ നേടി വിജയം ഉറപ്പിക്കുക എന്നതാണ് ഇക്കുറി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടും ഇപ്പോൾ എൻഡിഎ അനുകൂല തരംഗമാണുള്ളത്. കോൺഗ്രസ് പാർട്ടിക്ക് നല്ലൊരു നേതൃത്വമില്ല. നല്ലൊരു ലക്ഷ്യമോ നയങ്ങളോ ഇല്ലാതെയാണ് അവരുടെ പ്രവർത്തനം. എന്നാൽ പ്രധാനമന്ത്രി രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കുമായി കൃത്യമായ പദ്ധതികൾ ആവിഷ്‌കരിച്ച് അത് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ പെൺമക്കളുടെ സുരക്ഷയും ഭാവിയും പ്രധാനമന്ത്രി വളരെ പ്രാധാന്യത്തോടെ കാണുന്നുണ്ടെന്നും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.