ന്യൂഡൽഹി: ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. 2026-ഓടെ ഇന്ത്യയുടെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 4.6 ശതമാനത്തിലെത്തുമെന്നും പ്രവചനം. യൂറോപ്യൻ പാർലമെൻ്ററി റിസർച്ചിലെ (ഇപിആർഎസ്) നയ വിദഗ്ധനായ ആഞ്ചലോസ് ഡെലിവോറിയസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ഇന്ത്യ ചൈനയുടെ വളർച്ചാ നിരക്കിനെ മറികടന്നു. ഇത് തുടരുമെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ചൈനയെ അപേക്ഷിച്ച് യുവജനങ്ങളാണ് ഭാരതത്തിന്റെ ശക്തി. ഈ ഗ്രഹത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യവും ഇന്ത്യയാണ്. ഇതിൽ ബഹുഭൂരിപക്ഷം പേരും യുവാക്കളാണ്.
ആരോഗ്യപൂർണമായ ജനതയ്‌ക്ക് സമ്പദ് വ്യവസ്ഥയിൽ ബൃഹത്തായ സംഭാവനകൾ നൽകാൻ സാധിക്കും. തൊഴിൽ വിപണിയിലും പെൻഷൻ തുടങ്ങിയവയിലും ചെലവുകൾ കുറവാണ്. ഇവയൊക്കെ ശുഭ സൂചനകളാണ്. രണ്ട് വർഷത്തിനുള്ളിൽ ജിഡിപി വളർച്ച നിലനിർത്താൻ സാധിക്കും. സമ്പദ് വ്യവസ്ഥയിൽ കുതിപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2023-ൽ ഇന്ത്യയുടെ ജിഡിപി വളർച്ച ശരാശരി 7.5 ശതമാനത്തിലധികമായിരുന്നു. ഇക്കാലയളവിൽ ചൈനയ്‌ക്ക് 5.2 ശതമാനം വളർച്ച മാത്രമാണ് കൈവരിക്കാനായത്. 2026-ഓടെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ചൈനയുടെ ജിഡിപി വളർച്ചാ നിരക്ക് 4.6 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
2024-ൽ ചൈനയുടെ വളർച്ച നിരക്ക് 4.6 ശതമാനമായി കണക്കാക്കുന്നു. 2028-ൽ ഇത് 3.5 ശതമാനമായി കുറയുമെന്നും പ്രവചിക്കുന്നു. ആഗോള തലത്തിൽ ചൈന കൂപ്പുകുത്തുകയാണെന്ന സൂചനയാണ് കണക്കുകൾ നൽകുന്നതെന്നാണ് നിഗമനം.