കോഴിക്കോട്: വടകരയിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ ജനംടിവിയുടെ പ്രോഗ്രാം മേധാവി അനിൽ നമ്പ്യാരെ കായികമായി ആക്രമിക്കാൻ നടത്തിയ ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വടകര എംഎൽഎ കെ.കെ രമ. രാഷ്‌ട്രീയമായി വ്യത്യസ്ത അഭിപ്രായങ്ങൾ പറയാനും അത് പ്രചരിപ്പിക്കാനും ജനാധിപത്യത്തിൽ എല്ലാവർക്കും അവകാശമുണ്ട്. തങ്ങൾക്ക് വിയോജിപ്പുള്ളവരുടെ നാവടക്കാൻ കായികമായി ആക്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രത്യേകിച്ച് മാദ്ധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ആക്രമണത്തെ അപലപിച്ച് കെ.കെ. രമ ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയമായ വിയോജിപ്പുകൾ വിയോജിപ്പുകളായി നിലനിർത്തിക്കൊണ്ട് തന്നെ ജനാധിപത്യപരമായ സംവാദങ്ങളാണ് നാട്ടിൽ നടക്കേണ്ടത്. ഇതിൽ തടസം നിൽക്കുന്നത് ഏതുവിഭാഗമായാലും അവർക്കെതിരായ ശക്തമായ പ്രതിഷേധം സമൂഹത്തിൽ ഉയർന്നു വരണം. വടകരയിലെ ആക്രമണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്നും വടകര എംഎൽഎ ആവശ്യപ്പെട്ടു.
വടകരയിൽ ജനംടിവി സംഘടിപ്പിച്ച ജനസഭ പരിപാടിക്കിടയിൽ വച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ അതിക്രമം. തുടർന്ന് അവതാരകൻ അനിൽ നമ്പ്യാർക്കും റീജിയണൽ ചീഫ് അരുൺ കൊടുങ്ങൂരിനും മർദ്ദനമേറ്റിരുന്നു. സിപിഎമ്മിന് അനുകൂല വാർത്തകൾ നൽകാത്തവരെയും ഇടതു നിലപാടുകളെ കണ്ണടച്ച് പിന്തുണയ്‌ക്കാത്തവരെയും എതിർക്കുന്ന സിപിഎമ്മിന്റെ വൃത്തികെട്ട മനോഭാവമാണ് വടകരയിൽ പ്രകടമായതെന്നും ഈ ആക്രമണ മനോഭാവം ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും എൻഡിഎയുടെ വടകര ലോക്സഭാ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണനും അഭിപ്രായപ്പെട്ടു.