കൊൽക്കത്ത: സന്ദേശ്ഖാലിയിലെ ലൈംഗിക അതിക്രമവും ഭൂമിതട്ടിപ്പുമുൾപ്പടെ എല്ലാ കേസുകളും കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. ഭൂമി തട്ടിപ്പ് കൂടാതെ, കാർഷികഭൂമി മത്സ്യ കൃഷിക്കായി തരം മാറ്റി ഉപയോഗിച്ചതും സിബിഐ അന്വേഷണത്തിന്റെ പരിധിയിൽ വരും. 15 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോടതിയുടെ നിർദേശം. ബംഗാൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സന്ദേശ്ഖാലി വിഷയത്തിൽ കൊൽക്കത്ത ഹൈക്കോടതി സ്വീകരിച്ച നിലപാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മമതാ സർക്കാരിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെയ് രണ്ടിന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. വ്യക്തികൾക്ക് തങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ഒരു പോർട്ടലും അന്വേഷണ ഏജൻസി തയ്യാറാക്കിയിട്ടുണ്ട്.
സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശനമുയർത്തിയിരുന്നു. സ്ഥലത്തെ പ്രശ്‌നങ്ങളുടെ ധാർമിക ഉത്തരവാദിത്വം ജില്ലാ ഭരണകൂടവും സർക്കാരുമാണ് ഏറ്റെടുക്കേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. ഭരണകക്ഷിക്കാണ് സംഭവത്തിന്റെ 100 ശതമാനം ഉത്തരവാദിത്തമെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വത്തോട് കോടതി പറഞ്ഞിരുന്നു.