ദുബായ്: ചെരിയ പെരുന്നാൾ ആഘോഷമാക്കി ഗൾഫ് രാജ്യങ്ങൾ. വിപുലമായ സജ്ജീകരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയത്. ഇന്ന് രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസി പ്രവാഹമായിരുന്നു. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 6.13 മുതലായിരുന്നു പെരുന്നാൾ നമസ്കാരം.
യുഎഇ-യിലെ വിവിധ എമിറേറ്റുകളിലെ പളളികളിലെ പ്രാർഥനകളിൽ ഭരണാധികാരികളുൾപ്പെടെയുളളവർ പങ്കെടുത്തു. ദുബായിലും ഷാർജയിലും നടന്ന ഈദ് ഗാഹുകൾക്ക് കേരളത്തിൽ നിന്നുമുള്ള മത പണ്ഡിതർ അടക്കം നേതൃത്വം നൽകി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഹുസൈൻ സലഫിയുടയും ദുബായ് ഖിസൈസില ഈദ് ഗാഹിൽ ഹുസൈൻ കക്കാടിന്റെയും അൽ മാനാറിൽ അബ്ദുസലാം മോങ്ങത്തിന്റെയും നേതൃത്വത്തിലായിരുന്നു പ്രാർഥനാ ചടങ്ങുകൾ നടന്നത്.
റദമാനിലെ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങൾ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈ രാജ്യങ്ങളിൽ ഇത്തവണത്തെ റമദാൻ വ്രതം മാർച്ച് 11 നായിരുന്നു ആരംഭിച്ചത്. ഒമാനിൽ ഒരു ദിവസം വൈകിയായിരുന്നു വ്രതാരംഭം. ഈദ് നമസ്കാരം പൂർത്തിയാകുന്നതോടെ പരസ്പരം ആശംസകൾ കൈമാറിയും കുടുംബങ്ങളെ സന്ദർശിച്ചുമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
വൈകുന്നേരത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സൗഹൃദങ്ങളുടെയും കുടുംബങ്ങളുടെയും ഒത്തുചേരലിന് വേദിയാകും. ദുബായിൽ വിവിധ പാർക്കുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച്ച മുതൽ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈദുൽ ഫിത്ർ ആഘോഷം സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ അധികൃതർ വിപുലമായ സംവിധാനങ്ങളാണ് രാജ്യമെങ്ങും ഒരുക്കിയിട്ടുള്ളത്.