കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വോട്ടുബാങ്ക് നുഴഞ്ഞുകയറ്റക്കാരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ ബിജെപിക്കും നരേന്ദ്രമോദിക്കും സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിലെ ബാലുർഘട്ടിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
‘മമതാ ബാനർജിയുടെ വോട്ട് ബാങ്കാണ് നുഴഞ്ഞുകയറ്റക്കാർ. അതിനാൽ പശ്ചിമബംഗാളിലെ നുഴഞ്ഞുകയറ്റത്തിനെതിരെ മമത ബാനർജി ഒരിക്കലും ശബ്‍ദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും ബംഗാളിലേക്കുള്ള നുഴഞ്ഞുകയറ്റക്കാരെ തടയാൻ സാധിക്കും. നിങ്ങളുടെ അയൽ സംസ്ഥാനമായ അസമിലും അനധികൃത കുടിയേറ്റമാണ് പ്രധാന പ്രശ്നം. അസമിലെ ജനങ്ങൾ ബിജെപിയെ അധികാരത്തിലെത്തിച്ചതോടെ ഈ പ്രശ്നം അവസാനിച്ചു.
പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ പൗരത്വഭേദഗതി നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ വളർത്തുകയാണ് മമതാ ബാനർജി. മോദി സർക്കാർ സിഎഎ നിയമം പാസാക്കിയാൽ പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് മമത ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അപേക്ഷ പൂരിപ്പിച്ചാൽ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് അവർ പറയുന്നു. അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതിനെ അവർ എന്തിനാണ് എതിർക്കുന്നത്.
ഇന്ന് ഞാൻ നിങ്ങളോട് എല്ലാം പറയാൻ വന്നതാണ്. അഭയാർത്ഥികൾ ഭയമില്ലാതെ അപേക്ഷ പൂരിപ്പിക്കണം, എല്ലാവർക്കും പൗരത്വം നൽകും. ഇത് മോദി സർക്കാരിന്റെ നിയമമാണ്, അതിൽ ആർക്കും മാറ്റം വരുത്താൻ കഴിയില്ല.
മമതാ ദീദി, നിങ്ങളൊരു വനിതാ മുഖ്യമന്ത്രിയാണ്. സന്ദേശ്ഖാലി പോലുള്ള നാണംകെട്ട സംഭവത്തിൽ പോലും നിങ്ങൾ രാഷ്‌ട്രീയമാണ് നോക്കുന്നത്. വർഷങ്ങളായി നിങ്ങളുടെ മൂക്കിന് താഴെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുകയാണ്. തൃണമൂൽ കോൺഗ്രസിലെ ഗുണ്ടകൾ ക്രൂരതകളാണ് ചെയ്യുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇഡി എത്തിയപ്പോൾ അവർക്കെതിരെ കല്ലെറിയുകയായിരുന്നു. നിങ്ങൾ വോട്ടിന് വേണ്ടി ചിലരെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ, സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് മമതാ ബാനർജി ഗുണ്ടകൾക്കൊപ്പമാണെന്ന് അറിയാം.’-അമിത് ഷാ പറഞ്ഞു.