കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആക്രമണം നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമാണ് സന്ദേശ്ഖാലി കേസിലെ കോടതി ഉത്തരവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിസിത് പ്രമാണിക്. സന്ദേശ്ഖാലിയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ പലതാണെന്നും ഇതിന് കൂട്ടുനിന്ന ബംഗാൾ സർക്കാരിന് ലഭിച്ച തിരിച്ചടിയാണ് കോടതി ഉത്തരവെന്നും നിസിത് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെ നടന്ന ക്രൂരതകൾ അതിദാരുണമാണ്. സന്ദേശ്ഖാലി കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയ്‌ക്ക് അന്വേഷിക്കാൻ കൈമാറിയത് അതിക്രമങ്ങൾ നേരിട്ട എല്ലാ സ്ത്രീകളുടെയും വിജയമായി കണക്കാക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ കപടവാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ബംഗാൾ സർക്കാരിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് നേർ സംഭവങ്ങൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കാൻ സന്ദേശ്ഖാലിയിലെ ജനതയ്‌ക്ക് സാധിച്ചു.”’- നിസിത് പ്രമാണിക് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പും ലൈംഗികാതിക്രമ കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കാൻ ഉത്തരവായത്. ടിഎംസി നേതാക്കളുടെ പീഡനങ്ങൾക്ക് ഇരയായ ഒരു കൂട്ടം സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. കേസിൽ നീതിയുക്തമായ അന്വേഷണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു കോടതി വിധി. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഷെയ്‌ക്ക് ഷാജഹാനെ ഈ മാസം 13 വരെ ഇഡി കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യും.