പാലക്കാട്: മലമ്പുഴയിൽ അപകടത്തിൽപ്പെട്ട കാട്ടാനയുടെ നില ഗുരുതരം. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന പരാതിയുമായി ആന പ്രേമി സംഘം രംഗത്തെത്തി.
ആനയെ സംരക്ഷനകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നുവെന്നും വനം വകുപ്പ് ജിപിഓ എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നും സംഘം ആരോപിക്കുന്നു. ആനപ്രേമിസംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി.
റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ആനയ്‌ക്ക് പരിക്കേറ്റത്. ആനയ്‌ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ എല്ലുകൾക്ക് പൊട്ടലോ പുറമേ മറ്റ് പരിക്കുകളോ ഇല്ല. അഞ്ച് പേരടങ്ങിയ ഡോക്ടർമാരുടെ സംഘമാണ് പരിശോധന നടത്തുന്നത്. ആനയെ ട്രെയിൻ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് വനം വകുപ്പ് സർജൻ പറയുന്നത്. ട്രെയിൻ വന്ന സമയത്ത് വേഗത്തിൽ ഓടി വീണ് പരിക്കേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം.