കോഴിക്കോട്: വിഷുക്കാലം വരവായതോടെ വിദേശരാജ്യങ്ങളിലേക്ക് കൊന്നപ്പൂവ് കയറ്റുമതി തകൃതിയിൽ. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കയറ്റി അയക്കുന്ന പൂക്കളിൽ 75 ശതമാനവും കണിക്കൊന്നയാണ്. ഗൾഫ് നാടുകളിലേക്കാണ് പ്രധാനമായും കണിക്കൊന്ന കയറ്റി അയക്കുന്നത്. അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കും കേരളത്തിന്റെ കണിക്കൊന്ന സഞ്ചരിച്ചെത്തുന്നു.
തെർമോകോൾ പെട്ടികളിലണ് പൂക്കൾ കയറ്റുമതി ചെയ്യുന്നത്. പൂക്കൾ വാടാതിരിക്കാനും തണ്ടിൽ നിന്ന് വിട്ടു പോകാതിരിക്കാനുമായി പെട്ടികളിൽ നിശ്ചിത അളവിൽ ജെൽ ഇട്ടാണ് പാക്കിംഗ്. കിലോഗ്രാമിന് 200 രൂപ മുതൽ 250 രൂപ വരെ നൽകിയാണ് കയറ്റുമതി ഏജൻസികൾ കണിക്കൊന്ന ഏറ്റെടുക്കുന്നത്. ഒരു പെട്ടിയിൽ ശരാശരി നാല് കിലോഗ്രാം പൂക്കളാണ് ഉണ്ടാവുക. അഞ്ച് കിലോഗ്രാം കൊന്നപ്പൂ കൊണ്ടുപോകണമെങ്കിൽ വിമാനത്തിൽ 20 കിലോഗ്രാം മറ്റ് സാധനങ്ങൾ കൊണ്ടുപോകാനുള്ള സ്ഥലം വേണം.
കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നാണ് പൂക്കൾ പ്രധാനമായും ഖേശരിക്കുന്നത്. വിഷുക്കാലമായതിനാൽ പൂക്കളിൽ അധികവും കണിക്കൊന്നയാണ്. കഴിഞ്ഞ ദിവസം 1,750 കിലോഗ്രാം, 1,875 കിലോഗ്രാം വീതം കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പൂക്കളാണ് കയറ്റുമതി ചെയ്തത്. ഇതിൽ 75 ശതമാനവും കണിക്കൊന്നയായിരുന്നു.