തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് അർദ്ധരാത്രി 12-ന് അവസാനിക്കുമ്പോൾ തുലാസിലായത് 9,946 പേരുടെ ജീവിതമാണ് തുലാസിലാവുക. കഴിഞ്ഞ 60 ദിവസമായി യാചിച്ചും മണ്ണ് തിന്നും നിലത്തുരുണ്ടും തലമുണ്ഠനം ചെയ്തും ഇവർ പ്രയോഗിക്കാത്ത സമരമുറകളില്ല. സഹനസമരം ചെയ്തിട്ടും എല്ലാം ശരിയാകുമെന്ന് പറയുന്ന സർക്കാർ മുഖം തിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് പൊലീസിലെ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കേരളത്തിലെ സാമ്പത്തിക സ്ഥിതി എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമേ ഇനി വരുന്നവർ പി.എസ്.സി പഠിക്കാൻ ഇറങ്ങാവൂ. മെച്ചപ്പെട്ട സ്ഥിതി അല്ലെങ്കിൽ പുറം രാജ്യങ്ങളിൽ പോയി രക്ഷപ്പെടാനും മറ്റൊരു ഉദ്യോഗാർത്ഥി നിർദ്ദേശിക്കുന്നു.
2023 ഏപ്രിൽ 13-നാണ് ഏഴ് ബറ്റാലിയനുകളിലായി 13,975 പേരുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 4,029 പേർക്ക് മാത്രമാണ് ഇതുവരെ പി.എസ്.സി അഡ്വൈസ് മെമ്മോ നൽകിയത്. ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ പലരുടെയും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി പൊലീസ് സേനയിലേക്ക് അവസരവുമില്ല.
നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12 മുതൽ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരിക്കുകയാണ്. ഇന്ന് 61 ദിവസങ്ങൾ പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ ഒന്ന് കാണാൻ പോലും അനുവാദം കിട്ടിയില്ലെന്നും എന്തിനാണ് സർക്കാരും പി.എസ്.സിയും വഞ്ചിക്കുന്നതെന്നും ഉദ്യോഗാർത്ഥികളിൽ ഒരാൾ പറയുന്നു.
“വളരെയേറെ പ്രതീക്ഷയോടെയാണ് സമരത്തിന് പോലുമിറങ്ങിയത്. സർക്കാർ കണ്ണു തുറക്കുമെന്നായിരുന്നു പ്രതീക്ഷ. മാനുഷിക പരിഗണ മാനിച്ച് ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതി ന് മുൻപ് കട്ട് ഓഫ് മാർക്ക് അൽപ്പം കയറ്റാമായിരുന്നു. അങ്ങനെയെങ്കിൽ ഇരുനൂറോ മൂന്നുറോ പേർ മാത്രം ലിസ്റ്റിൽ വരുകയുള്ളൂ. അവർക്ക് ജോലി കൊടുക്കാനും സാധിക്കുമായിരുന്നു.ഞങ്ങളെ എന്തിന് വിഡ്ഢികളാക്കി? സർക്കാർ തലത്തിൽ ഒരാൾ പോലും ചർച്ചയ്‌ക്ക് തയ്യാറായിട്ടില്ല”- ഉദ്യോഗർത്ഥികളിലൊരാൾ പറഞ്ഞു.
2019-ലെ വിജ്ഞാപന പ്രകാരം. 2021 ഏപ്രിൽ 22-ന് പ്രിലിമിനറി പരീക്ഷയും 2023 മാർച്ച് 20-ന് മെയിൻ പരീക്ഷയും നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 5.610 പേരെ നിയമിച്ചിരുന്നു. മുൻ റാങ്ക് ലിസ്റ്റിലുള്ളതിനെക്കാൾ 3.035 പേരെ കൂടി നിലവിലെ ലിസ്റ്റിൽ ഉൾപ്പെടുത്തി പ്രതീക്ഷ നൽകിയാണ് സർക്കാർ വഞ്ചിച്ചത്. പൊലീസ് സേനയുടെ ലിസ്റ്റിൽ കയറി കൂടിയതിനാൽ പലരും കേന്ദ്ര സർവീസിലേക്കുള്ള പരീക്ഷകളും എഴുതിയില്ല.
ഇന്ന് അർദ്ധരാത്രി 12 വരെ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളിലും പി.എസ്.സി അഡ്വൈസ് മെമ്മോ നൽകുമെന്നും റാങ്ക് ലിസ്റ്റ് നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.