ക്വാലാലംപൂർ: വൈറൽ വീഡിയോ വിവാദമായതോടെ സൗന്ദര്യറാണി പട്ടം തിരിച്ചുനൽകി മലേഷ്യൻ സുന്ദരി. അർദ്ധനഗ്നരായ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് വിവാദമായത്. ഇതോടെ വിരു നിക്കാഹ് ടെരിൻസിപ് തന്റെ അംഗീകാരം (Unduk Ngadau Johor title 2023) തിരികെ നൽകുകയായിരുന്നു.
തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായി പകർത്തിയ നൃത്ത വീഡിയോയാണ് വിവാദത്തിന് തിരികൊളുത്തിയത്. പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വിരു നിക്കാഹ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ 24-കാരിയായ വിരുവിന്റെ നടപടിയിൽ നിരവധിയാളുകൾ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ സൗന്ദര്യറാണി പട്ടം സമ്മാനിച്ച Kadazandusun Cultural Association (KDCA) അംഗീകാരം പിൻവലിക്കുകയായിരുന്നു.
ശ്രദ്ധേയമായ പദവി അലങ്കരിക്കുന്ന യുവതി എന്ന നിലയിൽ അവരുടെ സമീപനം അനുയോജ്യമല്ലാത്തതാണെന്നും സാധാരണക്കാരിയായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്നും KDCA പ്രതികരിച്ചു. ഒരു സൗന്ദര്യ റാണിയെന്ന നിലയിൽ പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് KDCAയുടെ നിർദേശം. സ്വകാര്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ പൊതുജനസമക്ഷം എത്താതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നു. വീഡിയോ വൈറലായില്ലായിരുന്നെങ്കിൽ പദവി നഷ്ടപ്പെടില്ലായിരുന്നുവെന്നും KDCA ചൂണ്ടിക്കാട്ടി.