തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ ഫൊറൻസിക് അന്വേഷണ സംഘം നാളെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെത്തും. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ട എല്ലാവരോടും നാളെ രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. കേസ് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റും. നിലവിൽ ഡൽഹിയിലെ സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
നേരത്തെ കൽപ്പറ്റ പൊലീസ് 20 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. സിബിഐയുടെ പ്രതിപ്പട്ടികയിൽ ഇവർക്ക് പുറമെ ഒരാൾ കൂടിയുണ്ട്. ഇയാളുടെ പേരും പരാമർശിച്ചിട്ടില്ല. പ്രതികൾക്കെതിരെ കൊലപാതകമടക്കമുളള വകുപ്പ് പ്രാഥമികാന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക.