കൊച്ചി: കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാൻ കോൺഗ്രസും യുഡിഎഫും സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ബിജെപിക്ക് വിജയപ്രതീക്ഷയുളളിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും വി.ഡി സതീശൻ അവകാശപ്പെട്ടു.
തൃശൂരിൽ ഉൾപ്പെടെ സിപിഎം ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണവും സതീശൻ ഉന്നയിച്ചു. കോൺഗ്രസ് ദുർബ്ബലമായാൽ ബിജെപിക്കാണ് സഹായം. മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നിരന്തരം പ്രസംഗിക്കുകയാണ്. കരുവന്നൂരിൽ കോടിക്കണക്കിന് രൂപയാണ് സിപിഎം കൊളളയടിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് രൂപയാണ് സിപിഎമ്മിന്റെ കൈയ്യിൽ ഉളളത്. ആ ഭയമാണ് പിണറായിയെയും സിപിഎമ്മിനെയും ഭരിക്കുന്നത്. ബിജെപി ആ ഭയം മുതലെടുക്കാൻ നോക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
ഭരണഘടനാ വിരുദ്ധമായി മോദി ഭരണകൂടം ചെയ്ത എല്ലാ നിയമങ്ങളും കോൺഗ്രസ് അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്നും വിഡി സതീശൻ പറഞ്ഞു. പൗരത്വ ഭേദഗതിയെക്കുറിച്ചുളള വാർത്തകൾ മാത്രമാണ് മുഖ്യമന്ത്രി വായിക്കുന്നത്. അല്ലാതെ രാജ്യത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല. മുഖ്യമന്ത്രി ബാക്കി മുഖ്യധാര മാദ്ധ്യമങ്ങൾ കൂടി വായിക്കണം. ദേശാഭിമാനിയും കൈരളിയും മാത്രം വായിക്കുകയും കാണുകയും ചെയ്യുന്നതുകൊണ്ടാണ് ഇതു തന്നെ പറയുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
കെ ഫോൺ പദ്ധതി പരാജയമായിരുന്നുവെന്നും സർക്കാരിന് വൻ നഷ്ടമാണുണ്ടായതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. 1500 കോടി രൂപ മുടക്കിയാണ് കെ ഫോൺ നടപ്പിലാക്കുന്നത്. 2017 ൽ കൊണ്ടുവന്നു. 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പറഞ്ഞത്. 2024 ലും പൂർത്തിയാക്കിയില്ല. 20 ലക്ഷം പേർക്ക് നൽകുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് ഓരോ നിയോജക മണ്ഡലത്തിലും ആയിരം പേർക്ക് വെച്ച് ഒരു ലക്ഷത്തി നാൽപതിനായിരം ആക്കി. പിന്നീട് 14000 ആക്കി കുറച്ചു. ഇപ്പോൾ 7000 പേർക്ക് പോലും കണക്ഷൻ നൽകാതെ കമ്പനി പണി നിർത്തി പോയി.
18 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ടെൻഡർ നടപടി കഴിഞ്ഞിട്ട് ഏഴ് കൊല്ലമായി. 1000 കോടി രൂപയുടെ പദ്ധതി 1500 കോടിയാക്കി. മുഖ്യമന്ത്രിയുമായി ബന്ധമുളള കമ്പനികളാണ് പിന്നിൽ. കുറച്ചു സർക്കാരോഫീസിൽ മാത്രമാണ് കണക്ഷൻ കൊടുത്തിട്ടുളളതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.