തൃശൂർ: തൃശൂരിൽ പൂരങ്ങളുടെ പൂരത്തിന് ഇന്ന് മുതൽ തുടക്കം. തിരുവമ്പാടിയിലും പാറമേക്കാവിലും ഉൾപ്പെടെ കൊടിയേറ്റ് നടന്നു. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം പൂരം കൊടിയേറിയത്. തൃശൂർ പൂരത്തിന്റെ ഘടക ക്ഷേത്രങ്ങളിൽ ഒന്നാണിത്. രാവിലെ എട്ടിനും 8.15-നും ഇടയിലാണ് ലാലൂർ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നത്.
പിന്നാലെ തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയിൽ തട്ടകക്കാർ ചേർന്നാണ് കൊടിമരം ഉയർത്തിയത്. ഇന്ന് രാവിലെ 11.30-ഓടെയാണ് ഇതിന്റെ ചടങ്ങുകൾ നടന്നത്. ഇതിന് ശേഷം 12.00-ഓടെയാണ് പാറമേക്കാവിൽ പൂരത്തിന് കൊടിയേറിയത്.
എട്ട് ഘടക ക്ഷേത്രങ്ങളിലാണ് രാവിലെ മുതൽ രാത്രി വരെ പൂരക്കൊടികൾ ഉയരുക. കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പുക്കാവ്, ചൂരക്കോട്ടുകാവ്, ലാലൂർ, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പല സമയങ്ങളിലായി കൊടിയേറ്റ് നടക്കുക. ഏപ്രിൽ 17-ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്. 19-ന് തൃശൂർ പൂരം അരങ്ങേറും.